എറണാകുളം: പെൻഷൻ ലഭിക്കാത്തതിൽ മനംനൊന്ത് കോഴിക്കോട് സ്വദേശിയായ ദിവ്യാംഗൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. സാമൂഹ്യനീതിവകുപ്പ്, കോഴിക്കോട് ജില്ലാ കലക്ടർ, ചക്കിട്ടപ്പാറ പഞ്ചായത്ത് സെക്രട്ടറി എന്നിവരെ എതിർകക്ഷികളാക്കിയാണ് കോടതി കേസെടുത്തത്. ഇത് സംബന്ധിച്ച് തുടർനടപടികൾക്കായി ചീഫ് ജസ്റ്റിസിന്റെ അനുമതി തേടി. ജസ്റ്റിസ് എൻ നഗരേഷാണ് വിഷയത്തിൽ സ്വമേധയാ ഇടപെട്ടത്.
കഴിഞ്ഞ ദിവസമാണ് പെൻഷൻ മുടങ്ങിയതിനെ തുടർന്ന് ദിവ്യാംഗനായ ജോസഫ് (77) ആത്മഹത്യ ചെയ്തത്. അഞ്ച് മാസമായി ലഭിക്കാത്ത പെൻഷൻ പണത്തിനായി കയറിയിറങ്ങി മടുത്തശേഷം ഗതികെട്ടാണ് ജോസഫ് ജീവനൊടുക്കിയത്. അയൽവാസികളാണ് ജോസഫിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തനിക്കും കിടപ്പു രോഗിയായ മകൾക്കും പെൻഷൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി മുതൽ എല്ലാവർക്കും ജോസഫ് പരാതി നൽകിയിരുന്നു. എന്നിട്ടും പരിഹാരം ഉണ്ടാകാത്തതിനെ തുടർന്നാണ് ജോസഫ് ആത്മഹത്യ ചെയ്തത്.