തിരുവനന്തപുരം: ഭക്ഷ്യ ഉത്പന്നങ്ങൾ വിതരണം ചെയ്യുന്ന പാഴ്സൽ കവറിന് പുറത്ത് തീയതിയും സമയവും ഉൾപ്പെട്ട ലേബലോ സ്റ്റിക്കറോ പതിച്ചിരിക്കണമെന്ന നിയമത്തിന് പിന്നാലെ സംസ്ഥാനത്ത് കർശന പരിശോധന. ഭക്ഷ്യ സുരക്ഷാ വകുപ്പ് സ്പെഷ്യൽ ടാസ്ക് ഫോഴ്സിന്റെ നേതൃത്വത്തിലാണ് സംസ്ഥാന വ്യാപകമായി പരിശോധന നടത്തിയത്.
52 സ്ക്വാഡുകളുടെ നേതൃത്വത്തിൽ 791 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. നിയമ ലംഘനം നടത്തിയ 114 സ്ഥാപനങ്ങൾക്ക് പിഴ ഈടാക്കി കൊണ്ടുള്ള നോട്ടീസ് നൽകി. ഇതിന് പുറമെ 44 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസും നൽകി. 120 സ്ഥാപനങ്ങൾക്ക് നേരെ അഡ്ജ്യൂഡിക്കേഷൻ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.
ഗുരുതരമായ നിയമലംഘനം നടത്തിയ ആറ് സ്ഥാപനങ്ങളുടെ പ്രവർത്തനം പൂർണമായും നിർത്തി വയ്പ്പിച്ചു. ഭക്ഷണപ്പൊതികളിൽ സ്റ്റിക്കർ പതിപ്പിക്കുന്നത് അടുത്തിടെയാണ് ആരോഗ്യ വകുപ്പ് കർശനമാക്കിയത്. എന്നാൽ മിക്കയിടങ്ങളിലും ഇത് പാലിക്കുന്നില്ലെന്ന് വ്യാപക പരാതി ഉയർന്നിരുന്നു. ഇതേ തുടർന്നാണ് പ്രത്യേക പരിശോധന നടത്തിയത്.