കോഴിക്കോട്: മക്കട പറമ്പത്ത് താഴത്ത് വീട്ടിൽ രജനീഷ് എന്ന മത്സ്യത്തൊഴിലാളി മരിച്ച സംഭവത്തിൽ പോലീസിന്റെ പങ്ക് അന്വേഷണിക്കണമെന്ന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ. വെള്ളയിൽ പോലീസ് അപകടകരമായി പിന്തുടർന്നതിനെ തുടർന്ന് വാഹനത്തിന്റെ നിയന്ത്രണം വിട്ട് കനോലി കനാലിൽ വീണ് രജനീഷ് മരിച്ച സംഭവത്തിലാണ് മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടത്.
കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ അന്വേഷണം നടത്തി 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദ്ദേശം. ആക്ടിംഗ് ചെയർപേഴ്‌സണും ജുഡീഷ്യൽ അംഗവുമായ കെ ബൈജു നാഥ് ആണ് ആവശ്യം ഉന്നയിച്ചത്. അടുത്ത മാസം 20-ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കുന്നതായിരിക്കും.
ഈ കഴിഞ്ഞ ജനുവരി ഒമ്പതിനാണ് കേസിന് ആസ്പദമായ സംഭവം. ജോലി കഴിഞ്ഞ് പുതിയങ്ങാടി വഴി ഇരുചക്രവാഹനത്തിൽ വരികയായിരുന്ന രജനീഷിനെ പോലീസ് പിന്തുടർന്നതായി ഭാര്യ പ്രേമ നൽകിയ പരാതിയിൽ പറയുന്നു. രജനീഷ് കനാലിലേക്ക് വീഴുന്നത് കണ്ടിട്ടും പോലീസ് രക്ഷാപ്രവർത്തനം നടത്തിയില്ലെന്ന് പരാതിയിൽ ആരോപിക്കുന്നു.