തിരുവനന്തപുരം: 75-ാമത് റിപ്പബ്ലിക് ദിനാഘോഷം വിപുലമായി സംഘടിപ്പിച്ച് കേരളം. രാവിലെ 8.30- ഓടെ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ദേശീയ പതാക ഉയർത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മലയാളത്തിൽ റിപ്പബ്ലിക് ദിനാശംസകൾ അറിയിച്ചു. സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടി രക്തസാക്ഷികളായവരെ സ്മരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
” 75-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന എല്ലാവർക്കും ആശംസകൾ നേരുന്നു. രാജ്യത്തിനായി ജീവൻകൊടുത്ത് പോരാടിയ വ്യക്തികളെ ഈ അവസരത്തിൽ സ്മരിക്കുന്നു. കവി ജി. ശങ്കരക്കുറുപ്പ് സ്വപ്‌നം കണ്ട ആ സുവർണ കാലമാണ് ഇന്നത്തെ ഈ അമൃത കാലം. 2047-ഓടെ ഇന്ത്യ വികസിത രാജ്യമായി മാറും. നമ്മുടെ രാജ്യത്തിന് സ്വാതന്ത്ര്യം നേടി തന്ന മഹാത്മാക്കൾക്കായി നമ്മുടെ രാജ്യത്തെ ഉന്നതിയിലേക്ക് എത്തിക്കാൻ നമുക്ക് സാധിക്കട്ടെ. വസുധൈവ കുടുംബകമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷ്യം.
പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ത്യ അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണ്. ചന്ദ്രയാൻ 3യും ജി20 യുമെല്ലാം ഇന്ത്യയുടെ വികസനത്തിന്റെ ഭാഗമാവുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയെ സൂപ്പർ പവറാക്കാനുള്ള പരിശ്രമത്തിലാണ്. മേക്ക് ഇൻ ഇന്ത്യയിലൂടെ വന്ദേഭാരതും കൊച്ചി വാട്ടർ മെട്രോയും വന്നു. ലോകം ശ്രദ്ധിക്കുന്ന ശക്തിയായി ഇന്ത്യ മാറി കഴിഞ്ഞു.” – ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
ജി ശങ്കരക്കുറിപ്പിന്റെ കവിതയിൽ നിന്നും ഏതാനും വരികൾ വായിച്ച ഗവർണർ കവിയുടെ സ്വപ്നമാണ് ഇപ്പോൾ കേന്ദ്രസർക്കാർ സഫലമാക്കുന്നതെന്നും വ്യക്തമാക്കി. ഉന്നത വിദ്യാഭ്യാസ രംഗത്തെ ബാഹ്യ ഇടപെടലുകൾ അക്കാദമിക മേഖലയെ മലിനമാക്കുന്നു. ബാഹ്യ ഇടപെടൽ ഇല്ലാത്ത സ്വതന്ത്ര വിദ്യാഭ്യാസ സ്ഥാനങ്ങളാണ് കേരളത്തിനാവശ്യമെന്നും അദ്ദേഹം ഊന്നി പറഞ്ഞു. കേരളം ആരോഗ്യകരമായ ജനാധിപത്യത്തെ പ്രോത്സാഹിപ്പിക്കണമെന്നും ഗവർണർ പറഞ്ഞു.