ന്യൂഡൽഹി: ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തി ഇന്ത്യയും ഫ്രാൻസും. റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാഥിതിയായി എത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിന്റ ഇന്ത്യാ സന്ദർശനത്തിനു പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിൽ കരാറുകളിൽ ഒപ്പുവച്ചത്. പ്രതിരോധ- വ്യാവസായിക മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്ന കാര്യം വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്രയാണ് വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചത്.
ടാറ്റ ഗ്രൂപ്പും ഫ്രാൻസിന്റെ എയർബസും സംയുക്തമായി ചേർന്ന് സ്വകാര്യ ഹെലികോപ്റ്ററുകൾ നിർമ്മിക്കാനുള്ള കരാറിൽ ഒപ്പുവെച്ചതായി വിനയ് ക്വാത്രപറഞ്ഞു. ഗുജറാത്തിൽ സി-295 ട്രാൻസ്‌പോർട്ട് എയർക്രാഫ്റ്റ് നിർമ്മിക്കാൻ ടാറ്റയും എയർബസും ഇതിനോടകം കരാറുണ്ട്. തദ്ദേശീയമായി നിർമ്മിക്കുന്ന H125 ഹെലികോപ്ടർ നിർമ്മാണത്തിൽ എയർബസിനൊപ്പം ടാറ്റ വ്യാവസായിക പങ്കാളിയാകും. ഉപഗ്രഹ വിക്ഷേപണവുമായി ബന്ധപ്പെട്ട് ഫ്രഞ്ച് കമ്പനിയും ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡും ധാരണപത്രം ഒപ്പിട്ടു. ഇന്ത്യ- ഫ്രാൻസ് നവീകരണ വർഷമായി 2026 ആചരിക്കുമെന്നും ക്വാത്ര പറഞ്ഞു.
പ്രതിരോധ മേഖലയിലെ കൂടുതൽ സഹകരണവും മാക്രോണിന്റെ ഇന്ത്യാ സന്ദർശന വേളയിൽ ചർച്ച ചെയ്യപ്പെട്ടു. ഫ്രാൻസിലെ എഞ്ചിൻ നിർമ്മാതാക്കളായ സഫ്രാൻ ഇന്ത്യയിൽ യുദ്ധ വിമാന എഞ്ചിനുകളുടെ നിർമ്മാണവുമായി സഹകരിക്കുന്നതിനുള്ള ചർച്ചകളുടെ ഭാഗമായിട്ടുണ്ട്. എഞ്ചിൻ നിർമ്മാണവുമായി ബന്ധപ്പെട്ട സങ്കേതികവിദ്യ ഇന്ത്യയുമായി കൈമാറ്റം ചെയ്യാൻ സഫ്രാൻ തയ്യാറായ കാര്യം ഫ്രാൻസിലെ ഇന്ത്യൻ അംബാസിഡർ ജാവേദ് അഷറഫ് അറിയിച്ചു.