പട്ന: ബിഹാറിലെ നിലവിലെ രാഷ്‌ട്രീയസാഹചര്യം വ്യക്തമാക്കി നിതീഷ് കുമാർ. തങ്ങൾ രൂപീകരിച്ച പുതിയ മുന്നണിയുടെ പ്രവർത്തനം നല്ല നിലയിലല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിന് പിന്നാലെ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ബിഹാറിൽ ജെഡിയു നിരവധി കാര്യങ്ങൾ ചെയ്യുന്നുണ്ടെങ്കിലും ഒപ്പമുള്ളവർ കാര്യമായി ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആർജെഡിയെ പരോക്ഷമായി വിമർശിച്ചാണ് അദ്ദേഹം ഇത് പറഞ്ഞത്. വിജയകരവും സഖ്യത്തിനായി താൻ കഠിനമായി പ്രയത്നിച്ചു. എന്നാൽ, സഖ്യത്തിലുള്ള മറ്റാരും ഒന്നും ചെയ്യുന്നില്ല. സഖ്യത്തിൽ എന്തോ കുഴപ്പമുണ്ട്, ജനങ്ങൾ സഖ്യത്തിൽ താത്പര്യം കാണിക്കുന്നില്ലെന്നും നിതീഷ് കുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ബിഹാറിലെ രാഷ്‌ട്രീയ അനിശ്ചിതത്തിനാണ് ക്ലൈമാക്സായത്. ജെഡിയു നിയമസഭാകക്ഷി യോഗത്തിന് ശേഷം രാവിലെ 11.30ന് ഗവർണറുമായി കൂടിക്കാഴ്ച നടത്തിയ നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. ഇൻഡി സഖ്യത്തിലെ അഭിപ്രായ ഭിന്നതയെ തുടർന്നാണ് ജെഡിയുവിന്റെ പിന്മാറ്റം. മല്ലികാർജ്ജുൻ ഖാർഗെ അടക്കമുള്ള ദേശീയ നേതാക്കൾ ഇടപെട്ടിട്ടും തർക്കത്തിന് പരിഹാരം കാണാൻ സാധിക്കാത്ത സാഹചര്യത്തിലാണ് നിതീഷ് മുന്നണിയിൽ നിന്നും പിരിയുന്നത്. ഇന്ന് വൈകുന്നേരം നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിൽ നിതീഷ് ബിജെപി പിന്തുണയോടെ വീണ്ടും മുഖ്യമന്ത്രിയായി അധികാരമേൽക്കും.