എറണാകുളം: ആഭ്യന്തരമന്ത്രി പദവിയിലിരിക്കാൻ പിണറായി വിജയൻ അർഹനല്ലെന്ന് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി മുരളീധരൻ.പിണറായിയെ ആഭ്യന്തരമന്ത്രിയായി ചുമക്കാൻ മലയാളിക്ക് ലജ്ജയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിഎംഎസ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കൊച്ചിയിൽ നടന്ന സെമിനാറിൽ പങ്കെടുത്ത ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിഷേധക്കാർ ഗവർണറെ തടയാനും അപകടപ്പെടുത്താനും ശ്രമിച്ചിട്ടും സംസ്ഥാന പോലീസ് നടപടി സ്വീകരിക്കാതെ നോക്കിനിന്നു. ഗവർണർ
ആവശ്യപ്പെട്ടത് പ്രകാരമായിരന്നു സുരക്ഷ ഒരുക്കിയത്. സംസ്ഥാന സർക്കാരിന്റെ സ്വജനപക്ഷപാതത്തിനും അഴിമതിക്കും ഗവർണർ കൂട്ട് നിൽക്കാത്തതാണ് ഈ വിരോധത്തിന് കാരണം. റോഡ് സൈഡിൽ നിന്ന് മുദ്രാവാക്യം വിളിക്കുന്നതിൽ എതിർപ്പില്ല. എന്നാൽ വാഹനത്തിന് നേരെ പാഞ്ഞടുക്കുന്നത് എന്തിനാണ് അതാണ് പ്രധാന പ്രശ്നം.
മുഖ്യമന്ത്രിയുടെ സുരക്ഷാ സേന കാട്ടിയ ജീവൻ രക്ഷാപ്രവർത്തനം എന്തായാലും ഇവിടെ നടന്നില്ല. പോലീസിന്റെ സംരക്ഷണയിലാണ് പ്രതിഷേധക്കാർ നിന്നത്. നിയമസഭയിൽ മാസപ്പടി വിഷയത്തിൽ വിഡി സതീശൻ ഒന്നും മിണ്ടിയില്ല. ഡൽഹിയിലേക്ക് കുറച്ച് കോൺഗ്രസ് എംഎൽഎമാരെ അയയ്ക്കും. എന്നിട്ട് ഇവിടെ സിപിഎം ഭരിക്കും. അതാണ് നടക്കുന്നത്. ഇരു മുന്നണികളും ഒറ്റക്കെട്ടാണെന്നും മുരളീധരൻ പറഞ്ഞു.