വാരണാസിയിലെ ജ്ഞാൻവാപി സമുച്ചയം വീണ്ടും വാർത്തകളിൽ ഇടം പിടിക്കുകയാണ്. അഞ്ച് ഹിന്ദു സ്ത്രീകളുടെ അസാധാരണമായ നിയമ പോരാട്ടത്തിന്റെ ചരിത്രം കൂടി ഇനി ജ്ഞാൻവാപി പറയും. സമുച്ചയത്തിലെ മാ ശൃംഗർ ഗൗരി സ്ഥലിലെ പ്രതിദിന ആരാധന അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇവർ സമർപ്പിച്ച ഹർജിയാണ് എഎസ്‌ഐ സർവെയിലേക്ക് നയിച്ചത്. പള്ളി നിർമിച്ചത് ക്ഷേത്രം തകർത്താണെന്ന് എഎസ്‌ഐ കണ്ടെത്തിയിട്ടുണ്ട്. സ്വന്തം ആരാധന അവകാശത്തിനായി അസാധാരണമായ ധൈര്യം കാണിച്ച അഞ്ച് സ്ത്രീകളെ പരിചയപ്പെടാം…
ലക്ഷ്മി ദേവി
മഹാരാഷ്‌ട്രക്കാരിയായ ലക്ഷ്മി ദേവി വിവാഹശേഷമാണ് വാരണാസിയിൽ എത്തിയത്. വാരണാസിലെ വിഎച്ച്പി വൈസ് പ്രസിഡന്റ് സോഹൻലാൽ ആര്യയാണ് ലക്ഷ്മി ദേവിയുടെ ഭർത്താവ്. സമുച്ചയത്തിലെ പള്ളിയുടെ വുസുഖാനയിൽ കണ്ടെത്തിയ ശിവലിംഗത്തെ കുറിച്ച് ആദ്യമായി പുറംലോകത്തെ അറിയിച്ചത് ഇവരാണ്. 1985-ലാണ് വാരാണസിയിലെ കാശി വിശ്വനാഥ് ക്ഷേത്രത്തിനോട് ചേർന്നുള്ള സമുച്ചയം സംബന്ധിച്ച ഹർജി ഇവർ ഫയൽ ചെയ്തത്. മാ ശൃംഗർ ഗൗരിയിൽ പതിവായി പൂജ നടത്താൻ കഴിയാതെ വന്നതൊടെയാണ് നിയമപോരാട്ടത്തിന് ഇറങ്ങാൻ ഇവർ തീരുമാനമെടുത്തത്.
സീത സാഹു
40 കാരിയായ സീത സാഹു ഭർത്താവായ ബാൽഗോപാൽ സാഹുവിനൊപ്പം ഒരു ചെറിയ ജനറൽ സ്റ്റോർ നടത്തിയാണ് ഉപജീവനം നടത്തുന്നത്. ഒരു സംഘടനകളുമായി ബന്ധമില്ലാത്ത സീത സാഹു ദേവി ഭക്തയാണ്. ആരാധന സമയത്തുണ്ടായ മോശം പെരുമാറ്റമാണ് ഹർജി ഫയൽ ചെയ്യാൻ തന്നെ പ്രേരിപ്പിച്ചതെന്ന് മൂന്ന് കുട്ടികളുടെ അമ്മയായ സീത ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
രേഖ പഥക്
വാരണാസിയിൽ ജനിച്ചു വളർന്ന രേഖ പഥക്, വാരണാസിയിലെ പ്രസിദ്ധമായ ലഥ് ഭൈരവ ക്ഷേത്രത്തിലെ മഹന്ത് ദയാശങ്കർ ത്രിപാഠിയുടെ മകളാണ്. സ്ത്രീകൾ ബാരിക്കേഡിന് പിന്നിലെ പ്ലാറ്റ്‌ഫോമിലല്ല പൂജ നടത്തേണ്ടതെന്നും ക്ഷേത്രത്തിനുള്ളിൽ തന്നെ ആരാധന നടത്തണമെന്നും രേഖ ശക്തമായി വിശ്വസിക്കുന്നു. ഈ വിശ്വാസമാണ് മാ ഗൗരിയെ ആരാധിക്കുന്നതിനുള്ള അവകാശം നേടിയെടുക്കാനുള്ള പോരാട്ടത്തിൽ രേഖ പഥകിനെ എത്തിച്ചത്.
മഞ്ജു വ്യാസ്
സമുച്ചയത്തിൽ നിന്ന് ഏകദേശം 1.5 കിലോമീറ്റർ അകലെയാണ് മഞ്ജു വ്യാസ് താമസിക്കുന്നത്. ഭർത്താവ് വിക്രം വ്യാസിനൊപ്പം താമസിക്കുന്ന ഇവർ വീട്ടിൽ തന്നെ ഒരു ചെറിയ ബ്യൂട്ടി പാർലർ നടത്തുകയാണ്. മാ ഗൗരിയുടെ ആരാധന മാത്രമാണ് തന്റെ നിയമ പോരാട്ടത്തിന്റെ ലക്ഷ്യമെന്ന് മഞ്ജു വ്യാസ് വ്യക്തമാക്കി.
രാഖി സിംഗ്
വേദ സനാതൻ സംഘിന്റെ സ്ഥാപക അംഗമായ രാഖി സിംഗാണ്. ഹർജിക്കാരുടെ പോരാട്ടത്തിന് ശക്തി പകരുന്നത്. ഡൽഹി കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവർത്തനം. മാ ഗൗരിയുടെ ഭക്തയായ ഇവർ വാരണാസിയിലെ ഒരു സത്സംഗത്തിനിടയിലാണ് മറ്റ് ഹർജിക്കാരെ കണ്ടുമുട്ടിയത്.