സംഗീതജ്ഞൻ ഇളയരാജയുടെ മകളും ഗായികയും സംഗീത സംവിധായകയുമായിരുന്ന ഭവതാരിണി കഴിഞ്ഞ ദിവസമാണ് മരണത്തിന് കീഴടങ്ങിയത്. ക്യാൻസർ ബാധിതയായി ചികിത്സയിലിരിക്കെ ശ്രീലങ്കയിൽ വച്ചാണ് മരണം സംഭവിച്ചത്. ഒരുപക്ഷേ തെന്നിന്ത്യൻ സംഗീത ലോകത്തെയാകെ ദുഖത്തിലാഴ്‌ത്തിയ ഒരു സംഭവം കൂടിയായിരുന്നു ഭവതാരിണിയുടെ വിയോഗം. എന്നാൽ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലടക്കം ഉയരുന്നത് ഭർത്താവ് ശബരിരാജിനെ കുറിച്ചുള്ള കാര്യങ്ങളാണ്.

2005 ൽ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വച്ചാണ് ഭാവതാരിണിയും ശബരിരാജും വിവാഹിതരായത്. സംഗീത രംഗത്ത് ഭവതാരിണിക്ക് ഏറ്റവും കൂടുതൽ പിന്തുണ നൽകിയിരുന്നതും ശബരിരാജായിരുന്നു. എന്നാൽ ഇരുവർക്കും മക്കളില്ലായിരുന്നു. പ്രശസ്ത മാദ്ധ്യമ പ്രവർത്തകൻ കൂടിയായ എസ് എൻ രാമചന്ദ്രന്റെ മകനാണ് ശബരിരാജ്. ചെന്നൈയിലെ പ്രശസ്തനായ ഒരു വ്യവസായി കൂടിയായിരുന്നു ശബരിരാജ്.
ഒരു വർഷം മുമ്പായിരുന്നു ഭാവതാരിണിക്ക് ക്യാൻസർ സ്ഥിരീകരിച്ചത്. ഇത് ശബരിരാജിനെ തളർത്തിയിരുന്നു. ഭവതാരിണിക്ക് കുറച്ച് കാലം മുൻപേ വയറുവേദന പോലുള്ള അസ്വസ്ഥതകൾ ഉണ്ടായിരുന്നു. വയറു വേദനക്കുള്ള ചികിത്സ നടത്തുക മാത്രമാണ് അന്ന് ചെയ്തത്. ഒടുവിൽ ലിവർ ക്യാൻസർ തിരിച്ചറിഞ്ഞപ്പോഴേക്കും രോഗത്തിന്റെ അവസാനഘട്ടത്തിൽ എത്തിയിരുന്നു. ഇത് തന്നെയാണ് പെട്ടെന്നുള്ള മരണത്തിന് കാരണവും.

ക്യാൻസർ സ്ഥിരീകരിച്ചതിന് ശേഷം ഭവതാരിണിയുടെ ചികിത്സക്കായാണ് ശബരിരാജ് കൂടുതൽ സമയം മാറ്റിവെച്ചത്. അസുഖത്തിനെതിരെ പോരാടുമ്പോഴും ഭവതാരിണിക്കൊപ്പം ഭർത്താവ് ശബരിരാജും ഉറച്ച പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു. ആയുർവേദ ചികിത്സക്ക് വേണ്ടിയാണ് ഭവതാരിണിയും ശബരിരാജും ശ്രീലങ്കയിലെത്തിയത്. അവിടെ വച്ചായിരുന്നു ഭവതാരിണി മരണത്തിന് കീഴങ്ങിയത്. ഇളയരാജയുടെ ജന്മനാടായ ഫാർമാൻപുരത്തായിരുന്നു ഭവതാരിണിയുടെ സംസ്‌കാര ചടങ്ങുകൾ നടന്നത്















