തീർത്തും സാധാരണക്കാരനായ ഒരു മനുഷ്യനെ, മക്കളുടെയും ഭാര്യയുടെയും അമ്മയുടെയും കൺമുന്നിലിട്ട് വെട്ടിനുറുക്കിയിട്ടും, പശ്ചാത്താപത്തിന്റെ ഒരു കണികപോലുമില്ലാതെ കോടതിയിലേക്ക് നടന്നുകയറുന്ന പ്രതികൾ.. വീരകൃത്യം ചെയ്‌തെന്ന അഹന്തയോടെ, വിജയിച്ചവന്റെ പുഞ്ചിരിയോടെ കോടതി വരാന്തയിലൂടെ അവർ നടന്നു. ചുറ്റും കൂടി നിന്നവരെ കൈവീശി കാണിക്കുമ്പോൾ അവരുടെ ശിരസ് താഴ്ന്നുപോയിരുന്നില്ല.അവരുടെ മുഖത്ത് സന്തോഷത്തിന്റെ, ചിരിയുടെ അലയിളക്കങ്ങൾ മാത്രം.. ചെയ്ത കൊടിയ പാപത്തിന്റെ അനുഭൂതിയിൽ രണ്ട് വർഷങ്ങൾക്കിപ്പുറവും അവർ നിവർന്നുനിന്നു. കൊന്നതിലോ കൊന്നുതിന്നതിലോ അൽപം പോലും കുറ്റബോധമില്ലാത്ത ഈ ഭീകരരെ അക്ഷരം തെറ്റാതെ വിളിക്കാം.. നരഭോജികളെന്ന്.. വധശിക്ഷയിൽ കുറഞ്ഞതൊന്നും അർഹിക്കാത്തവർ..
2021 ഡിസംബർ 19.. ധനുമാസത്തെ തണുത്ത പുലരിയിൽ പുതിയൊരു ദിനത്തിലേക്ക് കടക്കുകയായിരുന്നു രൺജിത്തിന്റെ കുടുംബം. അതിരാവിലെ ഓഫീസിൽ പോകാനും കുട്ടികളെ സ്‌കൂളിലേക്ക് വിടാനുമുള്ള തിരക്കിലായിരുന്നു അവർ.. അവരുടെ മുന്നിലേക്ക് പോപ്പുലർ ഫ്രണ്ട് ഭീകരർ ഇരച്ചെത്തി. കൊത്തിയെടുത്തും വെട്ടിമാറ്റിയും ചോരക്കറയുടെ പാരമ്പര്യം വേണ്ടുവോളം കൈമുതലുള്ള പോപ്പുലർ ഫ്രണ്ടുകാർ, നിരാലംബരായ ആ സ്ത്രീകളുടെ അപേക്ഷയ്‌ക്ക് മുന്നിൽ വഴങ്ങിയില്ല. തിരിച്ചറിയാൻ കഴിയാത്ത വിധം രൺജിത്തിനെ അവർ കൊത്തിനുറുക്കി. മനഃസാക്ഷിയെ നടക്കുന്ന ആ കാഴ്ച കണ്ടത് സ്‌കൂൾ വിദ്യാർത്ഥിയായ മകൾ അടക്കമായിരുന്നു. വായ്‌ക്കരിയിടാൻ പോലുമാകാത്ത വിധമാണ് തന്റെ പ്രിയപ്പെട്ടവനെ ഭീകരർ തിരിച്ചുനൽകിയതെന്ന് രൺജിത്തിന്റെ ഭാര്യ വേദനയോടെ ഓർക്കുന്നു.
പോപ്പുലർ ഫ്രണ്ട് ഭീകരരുടെ ഹിറ്റ് ലിസ്റ്റിൽ അകപ്പെട്ട അഡ്വ. രൺജിത്ത് ശ്രീനിവാസന്, തലേദിവസം നടന്ന ഷാൻ കൊലപാതകവുമായി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. എന്നിട്ടും ഇസ്ലാമിക ഭീകരതയ്‌ക്ക് അയാൾ ഇരയായി. ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അദ്ദേഹത്തെ വധിക്കാനുള്ള രണ്ടാമത്തെ ഗൂഢാലോചനയായിരുന്നു ഷാൻ കൊല്ലപ്പെട്ട ദിവസം മണ്ണഞ്ചേരിയിൽ നടന്നത്. അന്നുരാത്രി ആലപ്പുഴ റെയിൽവേ സ്റ്റേഷൻ റോഡിൽ ഒത്തുകൂടിയ പോപ്പുലർ ഫ്രണ്ട് ഭീകരർ രൺജിത്തിനെ വധിക്കാൻ തീരുമാനിച്ചു. ആലപ്പുഴ വെള്ളക്കിണറിലെ വീട്ടിലേക്ക് അവർ മാരകായുധങ്ങളുമായെത്തി. കൊലയ്‌ക്ക് അനുകൂലമായ സാഹചര്യമല്ലെന്ന് കണ്ട ഭീകരർ പുലരുവോളം കാത്തിരുന്നു. അടുത്ത ദിനം അവരുടെ വാളുകൾ രൺജിത്തിന്റെ ശരീരത്തിലൂടെ ആഴ്ന്നിറങ്ങി. ഒടുവിലിന്ന് വാളോങ്ങിയവരും നൽകിയവരും കഴുമരത്തിലേക്കെന്ന് കോടതി വിധിക്കുമ്പോൾ ആ കുടുംബം ആശ്വാസത്തിന്റെ നെടുവീർപ്പിടുകയാണ്. നഷ്ടപ്പെട്ടതിന് യാതൊന്നും പകരമാവില്ലെങ്കിൽ പോലും 770 ദിവസത്തെ കാത്തിരിപ്പിന് അന്ത്യം കുറിച്ചുവെന്ന് രൺജിത്തിന്‌റെ ഭാര്യ പറയുന്നു.
കേസിൽ നിർണ്ണായകമായത് 49 ദിവസം നീണ്ടു നിന്ന 156 സാക്ഷികളുടെ വിസ്താരമായിരുന്നു. ഭീഷണികൾക്ക് വഴങ്ങാതിരുന്ന സാക്ഷികൾ ഹീനകൃത്യത്തിന് നീതിയുക്തമായ ശിക്ഷ ലഭിക്കാൻ അന്വേഷണ സംഘത്തോടൊപ്പം നിന്നു. സിസിടിവി ദൃശ്യങ്ങളും വാഹനത്തിന്റെ നമ്പറുകളും കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിൽ പ്രതികളെ ഒളിയിടങ്ങളിൽ നിന്ന് പൊക്കാൻ പോലീസിന് കഴിഞ്ഞു.
2021 ഡിംസബർ 22നായിരുന്നു കേസ് അന്വേഷിക്കാൻ ആലപ്പുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. 15 പ്രതികളെ അറസ്റ്റ് ചെയ്ത് 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ചു. 2022 ഏപ്രിൽ 23ന് സ്പെഷ്യൽ പ്രോസിക്യൂട്ടറായി അഡ്വ. പ്രതാപ് ജി പടിക്കൽ നിയമിതനായി. ദിവസങ്ങളുടെ വ്യത്യാസത്തിൽ കേസ് ആലപ്പുഴ സെഷൻസ് കോടതിയിലേക്ക് മാറ്റുന്നു. വിചാരണക്കോടതി മാറ്റണമെന്ന പ്രതികളുടെ ആവശ്യത്തെ തുടർന്ന് കേസ് മാവേലിക്കര സെഷൻസ് കോടതിയിലേക്ക് മാറ്റാൻ ഒക്ടോബർ 10ന് ഹൈക്കോടതി ഉത്തരവിട്ടു. 2023 ജനുവരി 16ന് വിചാരണ തുടങ്ങാൻ മാവേലിക്കര സെഷൻസ് ജഡ്ജി വി.ജി.ശ്രീദേവി ഉത്തരവിടുന്നു. ഏപ്രിൽ 17 മുതൽ പോലീസ് സുരക്ഷയോടെ സാക്ഷി വിസ്താരം ആരംഭിച്ചു. മെയ് അഞ്ചിന് വിചാരണ നടപടികൾക്ക് ഹൈക്കോടതിയുടെ സ്റ്റേ. പിന്നീട് കോടതി മാറ്റം ആവശ്യപ്പെട്ട് പ്രതികളുടെ ഹർജി. എന്നാലിത് തള്ളിയതിനെ തുടർന്ന് ജൂലൈ 12 മുതൽ സാക്ഷി വിസ്താരം പുനരാരംഭിക്കുന്നു. 49 ദിവസം നീണ്ടു നിന്ന വിസ്താരം ഒക്ടോബർ 28ന് പൂർത്തിയാകുന്നു. ആറായിരത്തോളം പേജുകളിലായി വിവരങ്ങൾ രേഖപ്പെടുത്തിയതിന് ഒടുവിൽ ഡിസംബർ 15ന് അന്തിമവാദം പൂർത്തിയായി. 2024 ജനുവരി 20ന് കേസിലെ 15 പ്രതികളും കുറ്റക്കാരാണെന്ന് കോടതിയുടെ നിർണ്ണായക കണ്ടെത്തൽ. ജനുവരി 30ന് മുഴുവൻ പ്രതികൾക്കും തൂക്കുകയർ നൽകി ശിക്ഷാവിധി.
കൈകാലുകൾ അരിഞ്ഞുവീഴ്‌ത്തുമ്പോൾ പിഎഫ്ഐ ഭീകരർ കുലുങ്ങിയിരുന്നില്ല. ഒരു കുടുംബം കേണപേക്ഷിച്ചിട്ടും അവർ പതറിയില്ല, ചുടുചോര കാണുമ്പോഴും അവരുടെ കൈകൾ തളർന്നില്ല. കൊത്തിയെരിയാനുള്ള ഊർജ്ജമായിരുന്നു അവർ ഉൾക്കൊണ്ടത്. കഴിഞ്ഞ കാലങ്ങളിൽ ലഭിച്ച രാഷ്‌ട്രീയ പിന്തുണകളായിരുന്നു അവരുടെ ധൈര്യം. കൊലയാളികൾക്ക് വേണ്ടി ശബ്ദിച്ചുകൊണ്ടിരുന്ന പ്രബുദ്ധതയായിരുന്നു അവരുടെ പിൻബലം. എന്നാൽ കാലം തിരിഞ്ഞുകറങ്ങുമെന്ന് അവർ ഓർത്തില്ല…
നാളെ ഒരു ഭീകരവാദിയും പൗരന്റെ സ്വൈര്യ ജീവിതത്തിനു മേൽ വാളോങ്ങാതിരിക്കാൻ..
ഒരു സൂര്യോദയവും അവരുടെ ആയുധത്താൽ രക്തം ചീന്താതിരിക്കാൻ..
ഒരു പിഞ്ചു ഹൃദയവും ഒരമ്മമനസ്സും ജീവനുവേണ്ടി അലമുറയിടാതിരിക്കാൻ..
കൈകാലുകൾ അരിഞ്ഞെറിയാൻ മടികാണിക്കാത്തവരുടെ ആയുധങ്ങൾക്ക് മേൽ
നീതിദേവതയുടെ തൂലിക മഷി പടർത്തിയിരിക്കുന്നു..