തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വ്യക്തിഗത സുരക്ഷ ഇനി സിആർപിഎഫിന്. ഗവർണറുടെ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള ക്രമീകരണങ്ങളിൽ ധാരണയായി. ഇന്ന് രാജ്ഭവനിൽ നടന്ന സുരക്ഷാ അവലോകന യോഗത്തിലാണ് ധാരണയായത്. പോലീസും സിആർപിഎഫും സംയുക്തമായി ചേർന്നാണ് സുരക്ഷ സജ്ജീകരിക്കുന്നത്.
ഗവർണറുടെ എല്ലാ യാത്രകളിലും മുന്നിലും പിന്നിലുമുള്ള വാഹനങ്ങളിൽ സിആർപിഎഫ് ഉദ്യോഗസ്ഥരെ നിയോഗിക്കും. രാജ്ഭവന്റെയുള്ളിലും സിആർപിഎഫ് സുരക്ഷയൊരുക്കും. രാജ്ഭവന്റെ പ്രവേശന കവാടത്തിൽ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. പോലീസായിരിക്കും ഗവർണറുടെ യാത്രാറൂട്ട് നിശ്ചയിക്കുന്നത്. മറ്റ് സുരക്ഷാ നടപടികളിലും പോലീസ് തുടരും.
കഴിഞ്ഞ ദിവസം ഗവർണർക്ക് സുരക്ഷയൊരുക്കുന്നത് സംബന്ധിച്ചുള്ള ഉത്തരവ് കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് കൈമാറിയിരുന്നു. ഗവർണറുടെയും രാജ്ഭവന്റെയും സുരക്ഷയ്‌ക്കായി സിആർപിഎഫിനെ നിയോഗിച്ചുകൊണ്ടുള്ള ഉത്തരവാണ് കൈമാറിയത്. സിആർപിഎഫിന്റെ ഇസഡ് പ്ലസ് സുരക്ഷയാണ് ഗവർണർക്ക് ഒരുക്കുന്നത്.
കൊല്ലം നിലമേലിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നേരെ എസ്എഫ്‌ഐ ഗുണ്ടകൾ ആക്രമണം നടത്തിയതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ ഇടപെടൽ.