ചെസ് ടൂർണമെന്റിൽ കാണികളിൽ നിന്ന് ലിംഗവിവേചനം നേരിട്ടതായി ഇന്ത്യൻ മാസ്റ്റർ ദിവ്യ ദേശ്മുഖ്. നെതർലൻഡ്‌സിലെ വിജ്ക് ആൻ സീയിൽ അടുത്തിടെ സമാപിച്ച ടാറ്റ സ്റ്റീൽ മാസ്റ്റേഴ്‌സ് ചെസ് ടൂർണമെന്റിൽ വച്ചാണ് തനിക്ക് കാണികളിൽ നിന്ന് ലിംഗവിവേചനം നേരിട്ടേണ്ടി വന്നതെന്ന് താരം പറഞ്ഞു. മത്സരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാതെ കാണികൾ ശ്രദ്ധിച്ചത് തന്റെ വസ്ത്രം, മുടി, ഉച്ചാരണം എന്നിവയിലാണ്. സമൂഹമാദ്ധ്യമത്തിലൂടെയാണ് 18-കാരിയായ ദിവ്യ സ്ത്രീവിരുദ്ധതയെ കുറിച്ചും ലിംഗവിവേചനത്തെ കുറിച്ചും തുറന്നടിച്ചത്.
‘ഞാൻ ഉൾപ്പെടെയുള്ള കായിക താരങ്ങൾ അനുഭവിക്കുന്ന പ്രശ്‌നങ്ങളെ പറ്റി നിങ്ങളെ അറിയിക്കണമെന്നുണ്ടായിരുന്നു. ടൂർണമെന്റ് അവസാനിക്കാൻ വേണ്ടിയാണ് ഞാൻ കാത്തിരുന്നത്. ചെസ് ഉൾപ്പെടെയുള്ള കായിക വിനോദങ്ങളിൽ ഏർപ്പെടുന്ന വനിതാ താരങ്ങളോടുള്ള കാണികളുടെ മോശം പെരുമാറ്റം ഏറെയായി ശ്രദ്ധിക്കാറുണ്ട്. ഇക്കാര്യം മറ്റ് പല വ്യക്തികളും എന്നോട് സംസാരിച്ചിട്ടുണ്ട്. വ്യക്തിപരമായി മികച്ച പ്രകടനം കാഴ്ചവച്ച ടൂർണമെന്റാണിത്. അതിൽ എനിക്ക് അഭിമാനമുണ്ട്. ഈ ടൂർണമെന്റിൽ മികച്ച പ്രകടനം നടത്താനായതിൽ അഭിമാനമുണ്ട്. പക്ഷേ തന്നെ വേദനിപ്പിച്ചത് കാണികളുടെ പെരുമാറ്റമാണ്’.
‘മത്സരമൊഴിക്കെ ബാക്കി എല്ലാ കാര്യങ്ങളും കാണികൾ ശ്രദ്ധിച്ചു. വസ്ത്രങ്ങൾ, മുടി, ഉച്ചാരണം, തുടങ്ങി ലോകത്തിലെ അപ്രസക്തമായ മുഴുവൻ കാര്യങ്ങളാണ് അവർ ശ്രദ്ധിച്ചത്. ഇത് കേട്ടപ്പോൾ തന്നെ അസ്വസ്ഥത തോന്നി. സ്ത്രീകൾ ചെസ് കളിക്കുമ്പോൾ അവരുടെ കഴിവ് അവഗണിക്കപ്പെടുന്നുവെന്നത് സങ്കടകരമായ കാര്യമാണ്. അതാണ് യാഥാർത്ഥ്യം. വളരെ കുറച്ച് വിഭാഗം മാത്രമാണ് മത്സരങ്ങളിൽ ശ്രദ്ധിക്കുന്നത്. മറ്റുള്ളവർ ശ്രദ്ധിക്കുന്നത് അവരുടെ സൗന്ദര്യവും മറ്റുമാണ്. -ദിവ്യ ദേശ്മുഖ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.















