ലക്നൗ: നൂറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ രാമക്ഷേത്രം യാഥാർത്ഥ്യമായതോടെ രാംലല്ലയെ കൺകുളിർക്കേ കണ്ട് അനുഗ്രഹം തേടാൻ ലക്ഷങ്ങളാണ് അയോദ്ധ്യയുടെ മണ്ണിലെത്തുന്നത്. ഇതിന് പിന്നാലെ ക്ഷേത്രത്തിൽ ആഘോഷിക്കാൻ പദ്ധതിയിടുന്ന ഉത്സവങ്ങളെ കുറിച്ചുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. 12 ഉത്സവങ്ങളാകും ഈ വർഷം ക്ഷേത്രത്തിൽ ആഘോഷിക്കുക.
ഫെബ്രുവരി 14-ന് ബസന്ത് പഞ്ചമിയാകും ആദ്യ ഉത്സവം. രാമനവമി, സീതാ നവമി, നരസിംഹ ജയന്തി, സാവൻ ജുല ഉത്സവ്, ജന്മാഷ്ടമി, ബവന്ദ്വാദശി, വിജയദശമി, ശരദ് പൂർണിമ, ദീപാവലി, വിവാഹ പഞ്ചമി, മകര സംക്രാന്തി എന്നിവ ക്ഷേത്രപരിസരത്ത് വിപുലമായി ആഘോഷിക്കുമെന്ന് ക്ഷേത്ര ട്രസ്റ്റ് ട്രഷറർ ഗോവിന്ദ് ദേവഗിരി പറഞ്ഞു.
വർഷം മുഴുവനും ഉത്സവ ലഹരിയിലാകും ശ്രീരാമ ജന്മഭൂമി എന്നത് തീർച്ച. ശ്രാവൺ ജൂല മേള ജൂലൈ-ഓഗസ്റ്റ് മാസത്തിലാണ് നടക്കുന്നത്. ഒക്ടോബർ-നവംബർ മാസങ്ങളിലാകും പരിക്രമമേള സംഘടിപ്പിക്കുക. രാം നവമി മാർച്ച്-ഏപ്രിൽ മാസത്തിലും രഥയാത്ര ജൂൺ-ജൂലൈ മാസത്തിലും കൊണ്ടാടും. സരയൂ സ്നാനവും രാം വിവാഹവും ഒക്ടോബർ-നവംബർ മാസങ്ങളിൽ നടക്കും. വരുന്ന ഡിസംബറിൽ രാമായണമേളയും സംഘടിപ്പിക്കും.
എന്നാൽ ഉത്സവാഘോഷങ്ങൾക്ക് പൊതുജന പങ്കാളിത്തം ഉണ്ടാകില്ലെന്ന് ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു. ജനങ്ങൾക്ക് തത്സമയം ഇവ ദർശിക്കാനുള്ള അവസരമുണ്ടാകുമെന്നും ട്രസ്റ്റ് കൂട്ടിച്ചേർത്തു.