ആലപ്പുഴ: രൺജിത്ത് ശ്രീനിവാസൻ വധക്കേസിന്റെ രണ്ടാം ഘട്ട കുറ്റപത്രം ഉടൻ സമർപ്പിക്കാനൊരുങ്ങി അന്വേഷണ സംഘം. 20 പ്രതികളാണ് രണ്ടാം ഘട്ടത്തിലുള്ളത്. പ്രതികളെ ഒളിവിൽ പോവാൻ സഹായിക്കുക, തെളിവുകൾ നശിപ്പിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്.
ആലപ്പുഴ ഡിവൈ.എസ്പി ആയിരുന്ന എൻ.ആർ ജയരാജായിരുന്നു കേസ് അന്വേഷിച്ചിരുന്നത്. കഴിഞ്ഞയാഴ്ച അദ്ദേഹം തിരുവനന്തപുരത്തേക്ക് സ്ഥലം മാറി പോയതിനാൽ പുതിയ ഉദ്യോഗസ്ഥൻ ചുമതല ഏറ്റെടുത്തതിന് ശേഷമാകും കുറ്റപത്രം സമർപ്പിക്കുക. കുറ്റപത്രത്തിന്റെ അന്തിമ റിപ്പോർട്ട് തയ്യാറാക്കുമ്പോൾ ഒരുപക്ഷേ ചില പ്രതികൾക്കെതിരെ ഗൂഢാലോചന കുറ്റം ചുമത്താനും സാധ്യതയുണ്ടെന്നും പോലീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നു. മിക്ക പ്രതികളെയും പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവർക്കെതിരെയും ഗൂഢാലോചന നടത്തിയവർക്കെതിരെയും 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കുക എന്നുള്ളതായിരുന്നു അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. കൃത്യത്തിന് 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ചാൽ പ്രതികൾക്ക് ജാമ്യത്തിൽ ഇറങ്ങാൻ കഴിയില്ല. അതുകൊണ്ട് ഇവർക്കെതിരെ എത്രയും പെട്ടെന്ന് കുറ്റപത്രം തയ്യാറാക്കുകയാണ് പോലീസ് ചെയ്തത്. അതിനാൽ തന്നെ ആദ്യഘട്ടത്തിൽ 15 പേർക്കെതിരെ മാത്രം പോലീസ് കുറ്റപത്രം സമർപ്പിച്ചു. ഇന്നലെ 15 പിഎഫ്ഐ ഭീകരർക്ക് വധശിക്ഷ വിധിക്കുകയും ചെയ്തു. ചരിത്രപരമായ വിധിയാണ് മാവേലിക്കര സെഷൻസ് കോടതി വിധിച്ചത്. കേസിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ് അന്വേഷണസംഘം.