ചെരുപ്പ് പൊട്ടിയതിനാൽ കല്യാണത്തിന് പങ്കെടുക്കാൻ സാധിച്ചില്ല. കടുത്ത മനോവിഷമത്തിൽ മനോരോഗ ചികിത്സ തേടേണ്ടി വന്നു. കടയുടമയ്‌ക്ക് നോട്ടീസ് അയച്ച് അഭിഭാഷകൻ. ഉത്തർപ്രദേശിലെ ഫത്തേപ്പൂരിൽ നിന്നാണ് വിചിത്രമായ കേസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഭാര്യാസഹോദരന്റെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാനായാണ് അഭിഭാഷകൻ 1200 രൂപ നൽകി പുതിയ ഷൂസ് വാങ്ങിയത്. നാലഞ്ച് ദിവസത്തിലുള്ള തന്നെ ചെരുപ്പ് കീറിയതോടെ വിവാഹത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. ഇതൊടെ മാനസികാസ്വാസ്ഥ്യം അനുഭവപ്പെട്ടതായി അഭിഭാഷകൻ പറയുന്നു. നില ഗുരുതരമായപ്പോൾ കാൺപൂരിലെ സ്വകാര്യ ആശുപത്രിയിൽ 10000 രൂപയിലധികം ചെലവഴിച്ച് അദ്ദേഹം ചികിത്സ തേടി. ഫത്തേപൂരിലെ കമല നഗർ സ്വദേശിയായ ഗ്യാനേന്ദ്രഭാൻ ത്രിപാഠിയാണ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്.
2023 നവംബർ 21-നാണ് 6 മാസം ഗ്യാരണ്ടിയുള്ള ഷൂസ് ത്രിപാഠി വാങ്ങിയത്. രോഗം ഭേദമായ ശേഷം 2024 ജനുവരി 19 നാണ് കടയുടമയ്‌ക്ക് നോട്ടീസ് അയച്ചത്. ചികിത്സയ്‌ക്കായി ചെലവഴിച്ച 10,000 രൂപയും രജിസ്‌ട്രേഷനായി 2100 രൂപയും ചെരിപ്പിന്റ വിലയായ 1200 രൂപയും 15 ദിവസത്തിനുള്ളിൽ തിരികെ നൽകണമെന്നാണ് ആവശ്യം.
എന്നാൽ അഭിഭാഷകന്റെ വാദം തെറ്റാണെന്ന് കടയുടമ പറയുന്നു. ഗ്യാനേന്ദ്രഭാൻ ത്രിപാഠിയാണ് ഷൂസ് തിരഞ്ഞെടുത്തത്. എടുത്ത ഷൂസിന് 50 ശതമാനം കിഴിവും നൽകി. ഷൂവിന്റെ അടിഭാഗം കേടാകില്ലെന്ന വാറന്റിയാണ് നൽകിയത്, കടയുടമ പറഞ്ഞു.