ന്യൂഡൽഹി: എല്ലാവരെയും വികസനത്തിന്റെ കുടക്കീഴിലെത്തിക്കാൻ കേന്ദ്ര സർക്കാരിനായെന്ന് നയപ്രഖ്യാപന പ്രസംഗത്തിൽ രാഷ്‌ട്രപതി ദ്രൗപദി മുർമു. കഴിഞ്ഞ പത്ത് വർഷത്തിനിടെ ആയിരക്കണക്കിന് വനവാസി ഗ്രാമങ്ങളിൽ ആദ്യമായി വൈദ്യുതിയും റോഡ് കണക്റ്റിവിറ്റിയും എത്തി. ലക്ഷക്കണക്കിന് വനവാസി കുടുംബങ്ങൾക്ക് പൈപ്പ് ലൈനിലൂടെ ശുദ്ധജലം ലഭിച്ച് തുടങ്ങി. ഗ്രാമങ്ങളിൽ അതിവേഗ ഇന്റർനെറ്റ് കണക്ഷനുകളെത്തിയെന്നും രാഷ്‌ട്രപതി പറഞ്ഞു.
തലമുറകളായി വനവാസി ഊരുകളെ അലട്ടുന്ന രോഗമാണ് അരിവാൾ രോഗം. സിക്കിൾ സെൽ അനിമീയ നിർമാർജ്ജനം ചെയ്യുന്നതിനായി ദേശീയ തലത്തിൽ ദൗത്യം ആരംഭിച്ചിട്ടുണ്ട്. ഇതുവരെ 1.40 കോടിയോളം പേർ പദ്ധതിക്ക് കീഴിൽ പരിശോധന നടത്തിയിട്ടുണ്ടെന്നും രാഷ്‌ട്രപതി ദ്രൗപദി മുർമു പറഞ്ഞു.
അതിർത്തികളിൽ സമാധാന അന്തരീക്ഷം സംജാതമായെന്നും രാഷ്‌ട്രപതി പറഞ്ഞു. സുരക്ഷ ഉറപ്പാക്കാനായി അത്യാധുനിക സംവിധാനങ്ങളാണ് നടപ്പിലാക്കുന്നത്. ഭീകരവാദ പ്രവർത്തനങ്ങൾക്ക് തടയിടാൻ സായുധ സേനയ്‌ക്ക് സാധിക്കുന്നു. സമാധാനം സൃഷ്ടിക്കാനായി കേന്ദ്ര സർക്കാരിന്റെ പ്രതിബദ്ധത പ്രശംസനീയമാണ്. സുരക്ഷാ സേനയുടെ പ്രവർത്തനങ്ങളുടെ ഫലമാണ് നാം ഇന്ന് അനുഭവിക്കുന്നത്. ജമ്മു കശ്മീർ അതിന് വലിയ ഉദാഹരണമാണ്. സുരക്ഷതിത്വവും സമാധാനവും അവിടെ ഉണ്ട്. ഭീകരാക്രമണങ്ങളുടെ എണ്ണത്തിൽ ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
ഈ ബജറ്റ് സമ്മേളനം നാരീശക്തിയുടെ ഉത്സവമാകുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. വനിതാ സംവരണ ബിൽ- നാരീശക്തി വന്ദൻ അധനീയം അവതരിപ്പിച്ചത് ചരിത്ര നീക്കമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. നാരീശക്തിയുടെ പ്രകടനങ്ങളായിരുന്നു റിപ്പബ്ലിക് ദിനത്തിൽ പ്രകടമായത്. രാഷ്‌ട്രപതിയുടെ അഭിസംബോധനയും നാളെ ധനമന്ത്രിയുടെ ബജറ്റ് അവതരണവും ഇതിന് മാറ്റുകൂട്ടുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.