ഇടുക്കി: പാമ്പനാർ പുതുവലിലെ എസ്.സി കോളനിയിലുള്ളവർക്ക് അമിത വൈദ്യുതി ബിൽ നൽകി കെഎസ്ഇബി. കോളനിയിലെ ആറ് പേർക്ക് 29,000 രൂപ വരെയാണ് വൈദ്യുത ബില്ല് നൽകിയിരിക്കുന്നത്. ഏതാനും ബൾബുകൾ മാത്രം തെയിക്കുന്ന കോളനി നിവാസികൾക്കാണ് ഇത്രയും തുക കെഎസ്ഇബി നൽകിയിരിക്കുന്നത്. 2022ലും ഇത്തരത്തിൽ സമാനമായ അനുഭവങ്ങൾ കെഎസ്ഇബിയിൽ നിന്നും കോളനി നിവാസികൾക്ക് നേരിട്ടിരുന്നു.
കൂലിപ്പണിക്കാരായ കോളനി നിവാസികൾക്ക് കഴിഞ്ഞ വർഷങ്ങളിൽ 19,000 മുതൽ 86,000 രൂപയായിരുന്നു വൈദ്യുതി ബിൽ ലഭിച്ചത്. മന്ത്രിമാർക്കടക്കം നൽകിയ പരാതിയെ തുടർന്ന്, മരിച്ചു പോയ മുൻ മീറ്റർ റീഡറുടെ ഭാഗത്തു നിന്നുണ്ടായ പിഴവാണ് ഇത്തരത്തിൽ വൻ തുക ബില്ലായി വരാൻ കാരണമെന്ന് കണ്ടെത്തിയിരുന്നു. സംഭവത്തിൽ പരിഹാരം കാണുമെന്ന് കെഎസ്ഇബി ഉറപ്പു നൽകിയതിനാൽ അന്ന് പകുതി തുക മാത്രമായിരുന്നു കോളനി നിവാസികൾ അടച്ചത്. എന്നാൽ അദാലത്തിൽ പകുതിയാക്കി കുറച്ച തുകയുടെ ബാക്കിയും 18 ശതമാനം പലിശയുമൊക്കെ ചേർത്താണ് പുതിയ ബിൽ വന്നിരിക്കുന്നതെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം.