ജയ്പൂർ : ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയിലേക്ക് അനധികൃതമായി കടന്നവർ പിടിയിൽ . നഹിദ് ഹുസൈൻ (21),സഹോദരി മഹ്മൂദ അക്തർ (30) എന്നിവരാണ് രാജസ്ഥാനിലെ അജ്മീറിൽ നിന്ന് അറസ്റ്റിലായത് .
അജ്മീറിലെ ദർഗ മേഖലയിൽ വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കി വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു ഇവർ. ഇരുവരും രണ്ടാം തവണയാണ് ഇന്ത്യയിലെത്തിയത്. ഇവരിൽ നിന്ന് വ്യാജ ആധാർ കാർഡ് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ഇരുവരും പശ്ചിമ ബംഗാളിലെ 24 പർഗാനാസ് പ്രദേശത്തെ താമസക്കാരാണെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഇരുവരും അജ്മീറിൽ താമസിച്ച് രണ്ട് മാസത്തോളമായി വസ്ത്രവ്യാപാരം നടത്തി വരികയായിരുന്നു. സംശയത്തിന്റെ അടിസ്ഥാനത്തിലാണ് സിഐഡി ഇവരെ അറസ്റ്റ് ചെയ്തത്.
മെഹ്മൂദ അക്തർ രണ്ടുതവണ വിസയുമായി ഇന്ത്യയിലെത്തി. ഹൈദരാബാദ്, കൽക്കട്ട, അജ്മീർ തുടങ്ങി ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ ചുറ്റിസഞ്ചരിക്കുകയും ജോലി ചെയ്യുകയും ചെയ്തു. ഇത്തവണ വിസ ലഭിച്ചില്ലെന്നും അതിനാൽ ഏജൻ്റുമാർ മുഖേന അനധികൃതമായി ഇന്ത്യയിലേക്ക് കടന്നെന്നും മഹ്മൂദ പോലീസിനോട് പറഞ്ഞു.
15,000 രൂപ ഏജന്റിനു നൽകി ഇന്ത്യയിൽ പ്രവേശിക്കുകയും പിന്നീട് വ്യാജരേഖകളുടെ സഹായത്തോടെ ഐഡന്റ്റിറ്റി മാറ്റുകയും ഇവിടെ സ്ഥിരതാമസമാക്കുകയും ബിസിനസ്സ് നടത്തുകയുമായിരുന്നു ഇവർ .രാജസ്ഥാനിലെ അജ്മീറിൽ അനധികൃതമായി താമസിക്കുന്ന ധാരാളം ബംഗ്ലാദേശികൾ ഉണ്ട്. കഴിഞ്ഞ കുറേ വർഷങ്ങളായി നിരവധി ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ ഇവിടെ അറസ്റ്റ് ചെയ്തിട്ടുണ്ട്.