ചെന്നൈ: സ്ത്രീവിരുദ്ധ പരമാർശത്തിൽ നടൻ മൻസൂർ അലിഖാന് വീണ്ടും തിരിച്ചടി. മാനനഷ്ടക്കേസിൽ പിഴ അടയ്‌ക്കണമെന്ന ഉത്തരവ് സ്റ്റേ ചെയ്യാനാകില്ലെന്നാണ് മദ്രാസ് ഹൈക്കോടതി പറഞ്ഞത്. ഡിവിഷൻ ബെഞ്ചിന്റേതായിരുന്നു ഉത്തരവ്. മുമ്പ് പിഴ അടയ്‌ക്കാമെന്ന് സമ്മതിച്ച കാര്യമല്ലേയെന്നും കോടതി മൻസൂർ അലിഖാനോട് ചോദിച്ചു.
തൃഷ അടക്കം ഉള്ള താരങ്ങൾക്കെതിരെ നൽകിയ മാനനഷ്ട കേസിലാണ് മൻസൂർ അലി ഖാന് ഒരു ലക്ഷം രൂപ പിഴ വിധിച്ചത്. തൃഷയ്‌ക്കെതിരായുള്ള വിവാദ പരാമർശത്തിനെ തുടർന്നാണ് മൻസൂർ അലി ഖാൻ മാനനഷ്ടകേസ് നൽകിയത്. എന്നാൽ, കോടതിയുടെ സമയം നഷ്ടപ്പെടുത്തിയതിന് യഥാർത്ഥത്തിൽ മൻസൂറിന് എതിരെയാണ് കേസ് എടുക്കേണ്ടതെന്നായിരുന്നു കോടതി പറഞ്ഞത്. നടന് ഒരു ലക്ഷം രൂപ പിഴ ചുമത്തുകയായിരുന്നു കോടതി. ആ തുക എത്രയും വേഗം അടയാറിലെ ക്യാൻസർ സെൻററിൽ അടക്കാനും നിർദ്ദേശം നൽകിയിരുന്നു. അന്ന് മൻസൂർ ഇക്കാര്യം സമ്മതിച്ചതാണ്. എന്നാൽ, ഏതാനും നാളുകൾക്ക് ശേഷം തന്റെ പക്കൽ ഇപ്പോൾ പണമില്ലെന്നും കുറച്ച് സാവകാശം നൽകണമെന്നും പറഞ്ഞ് കോടതിയെ സമീപിച്ചരുന്നു.
ഈ ആവശ്യം കോടതി അംഗീകരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരെ ഡിവിഷൻ ബഞ്ചിനെ മൻസൂർ അലി ഖാൻ സമീപിച്ചത്. തനിക്കെതിരെയുള്ള പിഴ റദ്ദാക്കണമെന്നതായിരുന്നു ആവശ്യം. എന്നാൽ ഇത് അംഗീകരിക്കാൻ സാധിക്കില്ലെന്നാണ് മദ്രാസ് ഹൈക്കോടതി ഇന്ന് അറിയിച്ചത്.