കൊൽക്കത്ത: പശ്ചിമബംഗാളിൽ സിപിഎമ്മുമായുള്ള അവിശുദ്ധ കൂട്ടുകെട്ട് അവസാനിപ്പിക്കാതെ കോൺഗ്രസുമായി സഖ്യത്തിനില്ലെന്ന് മമതാ ബാനർജി. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം കോൺഗ്രസിന്റെ നിലപാടിനെ ആശ്രയിച്ചിരിക്കും. കോൺഗ്രസുമായുള്ള ടിഎംസിയുടെ ഭിന്നതയ്‌ക്ക് കാരണം സിപിഎമ്മാണെന്നും മമതാ ബാനർജി പറഞ്ഞു. മാൾഡ ജില്ലയിൽ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അവർ.
നിയമസഭയിൽ സിപിഎമ്മിന് പ്രതിനിധികളില്ലെന്ന് കോൺഗ്രസിനോട് പലവട്ടം പറഞ്ഞതാണ്. രണ്ട് ലോക്‌സഭാ സീറ്റുകൾ കോൺഗ്രസിന് നൽകാൻ തയ്യാറായതാണ്. എന്നാൽ കൂടുതൽ സീറ്റുകൾ വേണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. സിപിഎമ്മുമായുള്ള കൂട്ടുകെട്ട് അവസാനിപ്പിക്കാതെ സീറ്റ് വിഭജനത്തെ പറ്റി ചിന്തിക്കേണ്ടതില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. തൃണമൂൽ കോൺഗ്രസ് പ്രവർത്തകരെ സിപിഎം ദ്രോഹിച്ചത് ഞാൻ മറന്നിട്ടില്ല. – മമത പറഞ്ഞു
ലോക്സഭാ തിരഞ്ഞെടുപ്പിൽ ബംഗാളിലെ 42 സീറ്റുകളിലും തൃണമൂൽ കോൺഗ്രസ് ഒറ്റയ്‌ക്ക് മത്സരിക്കുമെന്ന് നേരത്തെ മമതാ ബാനർജി അറിയിച്ചിരുന്നു. ബംഗാളിൽ സിപിഎം – കോൺഗ്രസ് കൂട്ടുകെട്ടാണുള്ളതെന്നും സിപിഎം ഭീകരസംഘടനയാണെന്നും മമത പറഞ്ഞിരുന്നു. സഖ്യത്തിനില്ലെന്ന് ടിഎംസി അറിയിച്ചതോടെ സീറ്റ് ലഭിക്കുമെന്ന സിപിഎമ്മിന്റെ മോഹങ്ങളും വെള്ളത്തിലായി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ രണ്ട് സീറ്റുകളിൽ മത്സരിച്ചെങ്കിലും സിപിഎമ്മിന് വിജയിക്കാൻ സാധിച്ചിരുന്നില്ല.