ന്യൂഡൽഹി: ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ അറസ്റ്റിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി കിരൺ റിജിജു. ഹേമന്ത് സോറൻ വനവാസി വിഭാഗത്തിൽ നിന്ന് അധികാരത്തിൽ എത്തിയ ആളാണ് എന്നുള്ളത് ഒരിക്കലും പൊതുപണം കൊള്ളയടിക്കാനുള്ള ലൈസൻസ് അല്ലെന്നാണ് കിരൺ റിജിജു പറഞ്ഞത്.
”താൻ പിന്നാക്ക വിഭാഗത്തിലുള്ളയാളാണെന്നും വനവാസിയാണെന്നുമാണ് ഹേമന്ത് സോറൻ പറഞ്ഞത്. ഇതേ കാര്യം ഷിബു സോറൻ ആണ് പറഞ്ഞിരുന്നത് എങ്കിൽ അത് അംഗീകരിക്കാം. എന്നാൽ കൊള്ളയ്‌ക്ക് നേതൃത്വം നൽകിയ അദ്ദേഹത്തിന്റെ മകന് ഈ ഡയലോഗ് ചേരില്ല. വനവാസി വിഭാഗത്തിൽ നിന്നാണ് എന്നുള്ളത് ഒരിക്കലും പൊതുപണം കൊള്ളയടിക്കാനുള്ള ലൈസൻസ് അല്ലെന്നും” കിരൺ റിജിജു സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.
തനിക്ക് ഭയമില്ലെന്നും, തോൽവി സമ്മതിക്കില്ലെന്നുമുള്ള ഹേമന്ത് സോറന്റെ പരാമർശത്തിന് മറുപടിയായിട്ടായിരുന്നു കിരൺ റിജിജുവിന്റെ പരാമർശം. രാജ്ഭവനിലെത്തി ഗവർണർ സി പി രാധാകൃഷ്ണന് രാജിക്കത്ത് കൈമാറിയതിന് പിന്നാലെയാണ് ഭൂമി കുംഭകോണ കേസിൽ ഹേമന്ത് സോറനെ ഇഡി അറസ്റ്റ് ചെയ്തത്. ഹേമന്ത് സോറന്റെ വിശ്വസ്തനും ഗതാഗത മന്ത്രിയുമായ ചമ്പായി സോറനാണ് നിലവിൽ മുഖ്യമന്ത്രി പദവി കൈമാറിയിട്ടുള്ളത്.