ടൂറിസം രംഗത്ത് മികവ് പകരുന്ന നിരവധി പദ്ധതികളാണ് ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ലക്ഷദ്വീപിലെ ടൂറിസം വികസിപ്പിക്കാനും ആത്മീയ ടൂറിസം മെച്ചപ്പെടുത്താനുമുള്ള പ്രഖ്യാപനങ്ങൾ രാജ്യത്തിന് ഗുണങ്ങൾ നൽകുമെന്ന് ധനമന്ത്രി പറഞ്ഞു. ഇന്ത്യയും മാലദ്വീപും തമ്മിലുള്ള നയതന്ത്ര ബന്ധം ആടി ഉലയുന്ന സാഹചര്യത്തിലാണ് ഈ സുപ്രധാന പ്രഖ്യാപനമെന്നത് ശ്രദ്ധേയമാണ്. അടിസ്ഥാന സൗകര്യ വികസനങ്ങളിലൂടെ ലക്ഷദ്വീപിന്റെ ടൂറിസം രംഗത്തെ പ്രോത്സാഹിപ്പിക്കുമെന്നാണ് കേന്ദ്രമന്ത്രി പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്രമോദി ലക്ഷദ്വീപ് സന്ദർശിച്ചതിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ആടി ഉലഞ്ഞത്.
ആഭ്യന്തര ടൂറിസം, തുറമുഖ കണക്റ്റിവിറ്റി, എന്നിവയ്‌ക്കുള്ള പ്രോജക്ടുകൾ ലക്ഷദ്വീപിൽ ഉൾപ്പെടെ സ്വീകരിക്കുമെന്നാണ് ബജറ്റിൽ കേന്ദ്രമന്ത്രി പറഞ്ഞത്. എന്നാൽ മാലദ്വീപിനോടുള്ള രാജ്യത്തിന്റെ പരോക്ഷമറുപടിയാണ് ബജറ്റിൽ പ്രതിഫലിച്ചതെന്നാണ് രാഷ്‌ട്രീയ നിരീക്ഷകർ പറയുന്നത്. ഇന്ത്യയിലെ സഞ്ചാരികൾക്ക് ഇഷ്ടപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായിരുന്നു മാലദ്വീപ്. എന്നാൽ പ്രധാനമന്ത്രി ലക്ഷദ്വീപ് സന്ദർശിച്ചതിന് പിന്നാലെ രാജ്യത്തെയും പ്രധാനമന്ത്രിയെയും അധിക്ഷേപിച്ച് മാലദ്വീപ് മന്ത്രിമാർ രംഗത്തെത്തിയിരുന്നു.
ഇതോടെ മാലദ്വീപിലെത്തുന്ന ഇന്ത്യൻ സഞ്ചാരികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. ജനുവരി മാസം 28-ാം തീയതി വരെ 13,989 പേർ മാത്രമാണ് ഇന്ത്യയിൽ നിന്ന് മാലദ്വീപിലെത്തിയത്. രാജ്യത്തിന്റെ ടൂറിസം വിപണിയുടെ എട്ട് ശതമാനം വരുമിത്. നേരത്തെ 23.4 ശതമാനം വിഹിതമായിരുന്നു ഇന്ത്യക്കുണ്ടായിരുന്നത്. സമ്പദ്വ്യവസ്ഥയെ ത്വരിതപ്പെടുത്താൻ ടൂറിസത്തെ ആശ്രയിക്കുന്ന രാജ്യമാണ് മാലദ്വീപ്. മാലദ്വീപ് സന്ദർശിക്കുന്നവരിൽ അധികവും ഇന്ത്യക്കാരായിരുന്നു. 2023-ൽ 2,09,198 പേരാണ് ഇന്ത്യയിൽ നിന്ന് മാലദ്വീപ് സന്ദർശിച്ചത്.
ഇതിനിടെയിലാണ് രാജ്യത്തെയും പ്രധാനമന്ത്രിയെയും അധിക്ഷേപിച്ച് മാലദ്വീപ് മന്ത്രിമാർ വിവാദ പരാമർശം നടത്തിയത്. മോദി കോമാളിയാണെന്നും ഇസ്രായേലിന്റെ കയ്യിലെ പാവയാണെന്നും ഇന്ത്യയിലെ സ്ഥലങ്ങൾക്ക് വൃത്തിയില്ലെന്നുമുൾപ്പെടെയുള്ള അധിക്ഷേപ പരാർശങ്ങളാണ് മാലി മന്ത്രിമാർ നടത്തിയത്. മാലദ്വീപിന്റെ ടൂറിസം മേഖലയെ തകർക്കാനാണ് പ്രധാനമന്ത്രി സഞ്ചാരികളെ ലക്ഷദ്വീപിലേക്ക് ക്ഷണിച്ചതെന്നും മാലി മന്ത്രിമാർ പറഞ്ഞു. പിന്നാലെ ഇന്ത്യയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മാലദ്വീപിലേക്കുള്ള ഫ്‌ലൈറ്റ് ബുക്കിംഗ് റദ്ദാക്കുന്നതായി നിരവധി ഇന്ത്യൻ ട്രാവൽ ഏജൻസികൾ പ്രഖ്യാപിച്ചിരുന്നു. നയതന്ത്ര തർക്കത്തിന് ശേഷം, മാലദ്വീപ് സന്ദർശിക്കാനുള്ള പദ്ധതികൾ മാറ്റുകയും റദ്ദാക്കിയ ടിക്കറ്റുകളുടെ സ്‌ക്രീൻഷോട്ടുകളും മറ്റും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. മാലദ്വീപുമായുള്ള നയതന്ത്ര തർക്കത്തിനിടയിലാണ് ടൂറിസം സംബന്ധിച്ച ഈ ബജറ്റ് പ്രഖ്യാപനമെന്നതും ശ്രദ്ധേയമാണ്.