ശരീരത്തിലെ ഒരു കൂട്ടം സാധാരണ കോശങ്ങളെ അനിയന്ത്രിതമായതും അസാധാരണമായതുമായ വളർച്ചയിലേക്ക് നയിക്കുമ്പോൾ ഉണ്ടാകുന്ന രോഗാവസ്ഥയാണ് അർബുദം അഥവാ കാൻസർ. ലോകം നേരിടുന്ന പ്രധാന വെല്ലുവിളിയായി ഈ രോഗം മാറുകയാണ്. അർബുദ രോഗത്തെക്കുറിച്ചുള്ള അവബോധം ജനങ്ങളിൽ വളർത്തുന്നതിനായി എല്ലാ വർഷവും ഫെബ്രുവരി നാല് ലോക കാൻസർ ദിനമായി ആചരിക്കുന്നു. അർബുദത്തിനെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുക, അർബുദ ചികിത്സ സംവിധാനങ്ങൾ ശക്തിപ്പെടുത്തുക എന്നിവയാണ് അർബുദ ദിനത്തിന്റെ ലക്ഷ്യങ്ങൾ.
കാൻസറും തുടർന്നുള്ള മരണവും കുറയ്‌ക്കുന്നതിനും കാൻസർ രഹിത ഭാവിക്കായി യൂണിയൻ ഓഫ് ഇൻ്റർനാഷണൽ കാൻസർ കൺട്രോളിന്റെ നേതൃത്വത്തിലാണ് ലോക കാൻസർ ദിനം ആചരിക്കുന്നത്. കാൻസർ തുടക്കത്തിൽ തന്നെ കണ്ടെത്തിയാൽ പൂർണ്ണമായും ഭേദമാക്കാവുന്ന തലത്തിലേക്ക് ഇന്ന് നമ്മുടെ ആരോഗ്യ രംഗം ഉയർന്ന് കഴിഞ്ഞു. ഇതിനായി വിവിധ സർക്കാരുകൾ സഹായങ്ങളും നൽകുന്നു.
കാൻസർ വളർച്ചയുടെ ആദ്യകാല രോഗനിർണയം ചികിത്സ ആരംഭിക്കുന്നതിനും അവസാന ഘട്ടത്തിലെത്തുന്നതിന് മുൻപ് അതിനെ ചെറുക്കുന്നതിനും പ്രധാനമാണ്. സ്ത്രീകൾക്കിടയിൽ വർദ്ധിച്ചുവരുന്ന കാൻസറാണ് സെർവിക്കൽ കാൻസർ അല്ലെങ്കിൽ ഗർഭാശയ കാൻസർ. സ്തനാർബുദം കഴിഞ്ഞാൽ സ്ത്രീകളെ ഏറ്റവുമധികം ബാധിക്കുന്ന സെർവിക്കൽ കാൻസറിനെ പ്രതിരോധിക്കാനരുങ്ങുകയാണ് കേന്ദ്ര സർക്കാർ. 9-14 വയസിനിടെയുള്ള പെൺകുട്ടികൾക്ക് സെർവിക്കൽ കാൻസർ പ്രതിരോധിക്കാനുള്ള വാക്സിനേഷൻ പദ്ധതികൾ ശക്തിപ്പെടുത്തുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞിരുന്നു. ഗർഭാശയ അർബുദത്തെ ചെറുക്കുന്നതിനുള്ള എച്ച്.പി.വി വാക്സിൻ സ്കൂളുകളിലൂടെ നൽകുന്നതിനെ കുറിച്ച് മുൻപ് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു.
ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം പ്രതിവർഷം ഒരു ലക്ഷത്തിനടുത്ത് സ്ത്രീകളിൽ രോഗം റിപ്പോർട്ട് ചെയ്യുന്നു. മറ്റ് കാൻസറുകളിൽ നിന്ന് വ്യത്യസ്തമായി അണുബാധ മൂലമാണ് സെർവിക്കൽ കാൻസർ ഉണ്ടാകുന്നത്. ഹ്യൂമൻ പാപ്പിലോമ വൈറസുകളാണ് (എച്ച്.പി.വി) രോഗകാരികൾ. എച്ച്പിവി വാക്സിൻ എടുക്കുന്നതിലൂടെ രോഗത്തെ പൂർണമായും പ്രതിരോധിക്കാൻ സാധിക്കും.
200-ലധികം എച്ച്പിവി വൈറസ് വകഭേദങ്ങളാണ് ലോകത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ ടൈപ്പ് 16,18 വൈറസുകളാണ് ഗർഭപാത്രത്തിന്റെ ഏറ്റവും താഴെയുള്ള ഭാഗമായ സെർവിക്സിൽ കാൻസറിന് കാരണമാകുന്നത്. പുനെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഇതിനായി വാക്സിൻ വികസിപ്പിച്ചിട്ടുണ്ട്. എച്ച്പിവിയുടെ 6, 11, 16, 18 വൈറസുകൾക്കെതിരായ ‘സെർവവാക്’ എന്ന ഇന്ത്യൻ വാക്സിൻ പ്രതിരോധ പദ്ധതി പ്രകാരം പെൺകുട്ടികൾക്ക് വാക്സിൻ സൗജന്യമായി ലഭിക്കും. 9–14 പ്രായക്കാർക്ക് ആറ് മാസത്തെ ഇടവേളയിൽ രണ്ട് ഡോസാകും നൽകുക. ഇ26 വയസ്സുവരെയുള്ള സ്ത്രീകൾക്കും മൂന്ന് ഡോസ് വാക്സിനെടുക്കാം. 2 ഡോസിന് 2,000 രൂപയാണ് സ്വകാര്യ വിപണിയിൽ വില. സർക്കാരിന് ഇത് 250 രൂപ നിരക്കിൽ ലഭിച്ചേക്കും.