തിരുവനന്തപുരം: മെട്രോ നഗരമാകാനൊരുങ്ങി തലസ്ഥാനം. മെട്രോ പദ്ധതിയുടെ വിശദമായ പദ്ധതിരേഖ തയ്യാറാക്കൽ അന്തിമഘട്ടത്തിൽ. ഡിപിആറിന്റെ 95 ശതമാനവും പൂർത്തിയാക്കിയെന്ന് പദ്ധതിയുടെ നടത്തിപ്പ് ചുമതലയുള്ള കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ) അറിയിച്ചു. തുടർ നടപടികൾക്കായി ഡിഎംആർസി, കെഎംആർഎൽ അധികൃതരുടെ യോഗം നാളെ ചേരും.
മെട്രോയുടെ ഒന്നാം ഘട്ട നിർമ്മാണത്തിന്റെ ഡിപിആർ പൂർണമായതായാണ് വിവരം. രണ്ടാം ഘട്ട വികസനത്തിന്റെ സാധ്യത പഠനമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഇത് പൂർത്തിയാകുന്ന മുറയ്‌ക്ക് പദ്ധതിരേഖ കെഎംആർഎല്ലിന് സമർപ്പിക്കും. ശേഷം ഡിപിആർ സർക്കാരിന് നൽകും.
തലസ്ഥാനത്തെ കര-വ്യോമ-ജല-ഗതാഗത മാർഗങ്ങളെ മെട്രോയുമായി ബന്ധപ്പെടുത്താവുന്ന തരത്തിലുള്ള സാധ്യതകൾ ഡിപിആറിൽ ഉൾപ്പെടുത്തും. വരുന്ന മൂന്ന് പതിറ്റാണ്ടിനിടെ നഗരത്തിൽ വരാനിരിക്കുന്ന സാമൂഹിക, സാമ്പത്തിക മാറ്റങ്ങളെ കുറിച്ചും ഡിപിആറിൽ ഉൾപ്പെടുത്തും.