പട്ന: ബിഹാറിൽ എൻഡിഎ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ മന്ത്രിസഭാംഗങ്ങളുടെ വകുപ്പുകൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി നിതീഷ് കുമാർ. മുഖ്യമന്ത്രി തന്നെയായിരിക്കും ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുക. ഉപമുഖ്യമന്ത്രിയായ ബിജെപിയുടെ സാമ്രാട്ട് ചൗധരിക്ക് ധനകാര്യം, ആരോഗ്യം, കായികം എന്നീ വകുപ്പുകളാണ് നൽകിയിരിക്കുന്നത്. രണ്ടാമത്തെ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ വിജയ് സിൻഹയ്‌ക്ക് കാർഷികം, റോഡ് നിർമ്മാണം എന്നിവയടക്കമുള്ള വകുപ്പുകളും കൈമാറി. സംസ്ഥാനത്ത് പുതിയ എൻഡിഎ സർക്കാർ അധികാരത്തിലെത്തി ആറാം ദിനമാണ് വകുപ്പുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.
ആഭ്യന്തരം കൂടാതെ ജനറൽ അഡ്മിനിസ്ട്രേഷൻ (GAD), വിജിലൻസ്, കാബിനറ്റ് കോർഡിനേഷൻ, ഇലക്ഷൻ എന്നീ വകുപ്പുകളുടെ ചുമതലയും മുഖ്യമന്ത്രിക്കാണ്. 2005 മുതൽ ഇവ കൈകാര്യം ചെയ്യുന്നത് നിതീഷ് കുമാർ തന്നെയാണെന്ന പ്രത്യേകതയുമുണ്ട്. വാണിജ്യ നികുതികൾ, നഗര വികസനം, ഹൗസിംഗ്, പഞ്ചായത്തിരാജ്, ഇൻഡസ്ട്രീസ്, അനിമൽ ഹസ്ബൻഡറി, ഫിഷറീസ്, നിയമം എന്നീ വകുപ്പുകൾ ഉപമുഖ്യമന്ത്രി ചൗധരി കൈകാര്യം ചെയ്യും. കാർഷികം കൂടാതെ കരിമ്പ്, ഖനനം, ഭൂഗർഭശാസ്ത്രം, ഭൂമി പരിഷ്കരണം, കലാസാംസ്കാരിക യുവജനക്ഷേമം, ജലസേചനം, പൊതുജനാരോഗ്യം, എഞ്ചിനീയറിംഗ് എന്നീ വകുപ്പുകൾ സിൻഹയ്‌ക്ക് നൽകി.
മന്ത്രിസഭയിലെ മൂന്നാമത്തെ ബിജെപി നേതാവായ പ്രേം കുമാറിന് സഹകരണം, പിന്നാക്ക-അതീവ പിന്നാക്ക വിഭാഗം, ദുരന്തനിവാരണം, പരിസ്ഥിതി, വനം-കാലാവസ്ഥാ വ്യതിയാനം, വിനോദസഞ്ചാരം എന്നീ വകുപ്പുകളാണ് കൈമാറിയിരിക്കുന്നത്. മുതിൽ ജെഡിയു നേതാവായ വിജയ് കുമാർ ചൗധരി വിദ്യാഭ്യാസ വകുപ്പിലേക്ക് തിരികെയെത്തി. ഒപ്പം പാർലമെന്ററി കാര്യം, കെട്ടിട നിർമ്മാണം. ഗതാഗതം, ഇൻഫർമേഷൻ ആൻഡ് പിആർ എന്നീ വകുപ്പുകളുടെ ചുമതലയും കൈമാറിയിട്ടുണ്ട്. ഹിന്ദുസ്ഥാനി അവാം മോർച്ച നേതാവ് സന്തോഷ് കുമാർ സുമന് ഐടി, എസ് സി/എസ് ടി ക്ഷേമവകുപ്പ് എന്നിവയാണ് നൽകിയിരിക്കുന്നത്.
പുതിയ മന്ത്രിസഭാ രൂപീകരണത്തോടനുബന്ധിച്ച് സംസ്ഥാന ബജറ്റ് ഫെബ്രുവരി 12ലേക്ക് മാറ്റിവച്ചിരുന്നു. നിലവിൽ എട്ട് മന്ത്രിമാരാണ് മുഖ്യമന്ത്രി കൂടാതെ മന്ത്രിസഭയിലുള്ളത്. 36 മന്ത്രിമാർ വരെ സഭയിലാകാം.