ഭുവനേശ്വർ: രാജ്യം സ്വാതന്ത്ര്യം നേടിയതിന് ശേഷവും ഇരുട്ടിൽ കഴിഞ്ഞിരുന്ന ഗ്രാമങ്ങളിൽ കേന്ദ്ര സർക്കാർ വൈദ്യുതി എത്തിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാവപ്പെട്ടവരുടെ വൈദ്യുതി ബില്ല് കുറയ്‌ക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒഡിഷയിലെ സംബാൽപൂരിൽ സംഘടിപ്പിച്ച പൊതുപരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
മോദി സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം പത്ത് വർഷത്തിനുള്ളിൽ ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് വൈദ്യുതി എത്തിച്ചുകൊടുത്തു. രാജ്യത്ത് എൽഇഡി ബൾബുകളുടെ പുതിയ വിപ്ലവം സർക്കാർ കൊണ്ടുവന്നു. പാവപ്പെട്ടവരുടെ ബില്ല് കുറയ്‌ക്കാനുള്ള നടപടികൾ സ്വീകരിക്കും. ഈ വർഷത്തെ ബജറ്റിൽ ഒരു കോടി കുടുംബങ്ങൾക്ക് മേൽക്കൂര സൗരോർജ്ജ പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ്.
കഴിഞ്ഞ പത്ത് വർഷത്തിനിടെ രാജ്യത്തെ 25 കോടി പാവപ്പെട്ടവരെ ദാരിദ്ര്യത്തിൽ നിന്നും കരകയറ്റി. ദരിദ്രരെ ശാക്തീകരിക്കുന്നതിനുള്ള ഗ്യാരൻ്റിയാണ് ഈ ബജറ്റ് പ്രഖ്യാപനം. യുവാക്കൾ, സ്ത്രീകൾ, കർഷകർ, മത്സ്യത്തൊഴിലാളികൾ എന്നിങ്ങനെ എല്ലാവരുടെയും വികസനം ഉറപ്പ് നൽകുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.