തിരുവനന്തപുരം: ധൂർത്തിനായി കോടിക്കണക്കിന് രൂപ ചെലവാക്കുന്ന സംസ്ഥാന സർക്കാർ, 2016ന് ശേഷമുണ്ടായ കർഷക ആത്മഹത്യകളെ തുടർന്ന് ബന്ധുക്കൾക്ക് ധനസഹായമായി നൽകിയത് തുച്ഛമായ തുക. സംസ്ഥാനത്ത് ഒന്നാം പിണറായി സർക്കാർ അധികാരത്തിലെത്തിയത് മുതൽ ഇതുവരെ 42 കർഷകർ ജീവനൊടുക്കിയിരുന്നു. ഇവരുടെ കുടുംബത്തിന് ആകെ കൊടുത്ത ധനസഹായം 44 ലക്ഷം രൂപയാണെന്ന് കൃഷിവകുപ്പ് വ്യക്തമാക്കി. നിയമസഭയിൽ ഉയർന്ന ചോദ്യത്തിന് മന്ത്രി പി. പ്രസാദാണ് ഇപ്രകാരം മറുപടി നൽകിയത്.
42 കർഷകരുടെ കുടുംബത്തിനായി ലഭിച്ചത് 44 ലക്ഷം രൂപയെന്ന കണക്ക് പുറത്തുവന്നതോടെ സംസ്ഥാന സർക്കാർ വീണ്ടും പ്രതിരോധത്തിലാവുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിൽ കാലിത്തൊഴുത്തിനായി അനുവദിച്ച തുകയും 44 ലക്ഷം രൂപയായിരുന്നു. ഇതിന്റെ പേരിൽ മുഖ്യമന്ത്രിയെ കടുത്ത ഭാഷയിൽ വിമർശിക്കുന്നതിനിടെയാണ് കർഷക ആത്മഹത്യയുടെ കണക്കും അവർക്ക് നൽകിയ ധനസഹായം സംബന്ധിച്ച വിവരങ്ങളും പുറത്തുവന്നത്.
2016ലും 2017ലും ഓരോ കർഷകർ ജീവനൊടുക്കിയിരുന്നു. 2019ലാണ് ഏറ്റവുമധികം ആത്മഹത്യകൾ നടന്നിട്ടുള്ളത്. 13 കർഷകർ 2019ലും ഒമ്പത് കർഷകർ 2023ലും ആത്മഹത്യ ചെയ്തു. 2018ൽ ആറ്, 2020ൽ നാല്, 2021ലും 2022ലും മൂന്ന് പേർ വീതം 2024ൽ രണ്ട് എന്നിങ്ങനെയാണ് ജീവനൊടുക്കിയ കർഷകരുടെ കണക്ക്.