ഗുവാഹത്തി: സ്വാതന്ത്ര്യത്തിന് ശേഷം വർഷങ്ങളോളം അധികാരത്തിലിരുന്നവർക്ക് പോലും രാജ്യത്തെ ആരാധനാലയങ്ങളുടെ പ്രാധാന്യം മനസിലാക്കാൻ സാധിച്ചില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രീയ നേട്ടങ്ങൾക്കായി സ്വന്തം രാജ്യത്തെ സംസ്കാരത്തെയും ചരിത്രത്തെയും പോലും അവർ മറന്നുവെന്നും അദ്ദേഹം പറഞ്ഞു. അസമിലെ ഗുവാഹത്തിയിൽ സംഘടിപ്പിച്ച പൊതുപരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ രാജ്യത്തെ സ്ഥിതിഗതികൾ മാറിമറിഞ്ഞു. നമ്മുടെ ആരാധനാലയങ്ങൾ, ക്ഷേത്രങ്ങൾ, തീർത്ഥാടന കേന്ദ്രങ്ങൾ എന്നിവ സന്ദർശനത്തിനായുള്ള വെറുമൊരു ഇടമല്ല, ആയിരക്കണക്കിന് വർഷം മുമ്പുള്ള നമ്മുടെ സംസ്കാരത്തിന്റെ അടയാളമാണ്. എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും ഇന്ത്യ ശക്തമായി ഉറച്ചുനിന്നു എന്നതിന്റെ സാക്ഷ്യമാണിത്.
ദക്ഷിണേഷ്യയിലെ മറ്റ് രാജ്യങ്ങളുമായുള്ള അസമിന്റെ ബന്ധം ശക്തിപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നത്. കോൺഗ്രസ് അധികാരത്തിലിരുന്നപ്പോൾ വെറും ആറ് മെഡിക്കൽ കോളേജുകൾ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് സംസ്ഥാനത്ത് 12 മെഡിക്കൽ കോളേജുകൾ പ്രവർത്തിക്കുന്നു. അസമിലെ 7000-ത്തിലധികം യുവാക്കൾ ആയുധങ്ങൾ ഉപേക്ഷിച്ച് രാജ്യത്തിന്റെ പുരോഗതിക്കായി പ്രവർത്തിക്കാൻ തുടങ്ങിയിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.