വിശാഖപട്ടണം: ഇന്ത്യയ്‌ക്കെതിരെയാ രണ്ടാം ടെസ്റ്റിൽ നാലാം ദിനം ഇംഗ്ലണ്ട് ബാറ്റിം ആരംഭിച്ചിട്ടുണ്ട്. 399 റൺസ് പിന്തുടരുന്ന ഇംഗ്ലണ്ടിന് 132 റൺസ് എടുക്കുന്നതിനിടെ 3 വിക്കറ്റാണ് നഷ്ടമായത്. എന്നാൽ ഏകദിന ശൈലിയിലാണ് അവർ ബാറ്റ് വീശുന്നത്. ഇനി ഇന്ത്യ 600 റൺസ് വിജയലക്ഷ്യമുയർത്തിയാലും ഇംഗ്ലണ്ട് അത് നേടുമെന്ന് പറഞ്ഞിരിക്കുകയാണ് വെറ്ററൻ താരം ജിമ്മി ആൻഡേഴ്സൺ. വാർത്താസമ്മേളനത്തിലായിരുന്നു താരം നിലപാട് വ്യക്തമാക്കിയത്. ഇംഗ്ലണ്ട് ഒരിക്കലും സമനിലയ്‌ക്കായി ശ്രമിക്കില്ലെന്നാണ് താരം അടിവരയിട്ടത്.
ബെര്‍മിംഗ്ഹാമില്‍ ഇന്ത്യ ഉയര്‍ത്തിയ 378 റണ്‍സ് വിജയലക്ഷ്യം ഞങ്ങള്‍ അടിച്ചെടുത്തിട്ടുണ്ട്. മൂന്നാം ദിനത്തിന് ശേഷം പരിശീലകൻ മക്കല്ലം പറഞ്ഞത് ഇന്ത്യ 600 റൺസ് ഉയർത്തിയാലും നമ്മളത് അടിച്ചെടുക്കാന്‍ ശ്രമിക്കുമെന്നാണ്. അതിലെന്താണ് അദ്ദേഹം വ്യക്തമാക്കിയതെന്ന് ഞാൻ പറയേണ്ടതില്ല.
180 ഓവറുകള്‍ മത്സരത്തില്‍ ബാക്കിയുണ്ടെങ്കിലും 60-70 ഓവറില്‍ മത്സരം തീര്‍ക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. അതാണ് ഞങ്ങളുടെ രീതി.കഴിഞ്ഞ രണ്ടു വര്‍ഷമായി ഞങ്ങള്‍ പിന്തുടരുന്ന സമീപനം തന്നെയായിരിക്കും ഇന്നും പിന്തുടരുക. അതു തന്നെയാണ് ഞങ്ങളുടെ സമീപനത്തിന്‍റെ ശക്തിയും.അത് മാറ്റാൻ ഒരു ഉദ്ദേശവുമില്ല- ആന്‍ഡേഴ്സണ്‍ പറഞ്ഞു