അഹമ്മദാബാദ്: വിദ്വേഷ പ്രസംഗ കേസിൽ അറസ്റ്റിലായ മൗലാന മുഫ്തി സൽമാൻ അസ്ഹരിയെ അഹമ്മദാബാദിലെ തീവ്രവാദ വിരുദ്ധ സ്ക്വാഡിന് കൈമാറി. മുംബൈയിലെ എടിഎസ് അറസ്റ്റ് ചെയ്ത പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായാണ് അഹമ്മദാബാദിലെ എടിഎസ് സംഘത്തിന് കൈമാറിയത്. പ്രതിയെ അഹമ്മദാബാദിലെ എടിഎസ് ഓഫീസിലെത്തിച്ചു.
വിദ്വേഷ പ്രസംഗം നടത്തിയതിനെ തുടർന്ന് മതപ്രഭാഷകനായ മുഫ്തിയെ കഴിഞ്ഞ ദിവസമാണ് ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്തത്. വിവിധ മത വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തുക, ഒരു സമുദായത്തിനെതിരെ വിദ്വേഷം വളർത്തുന്ന പ്രസ്താവനകൾ പ്രചരിപ്പിക്കുക എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.
മുഫ്തിയ്‌ക്കൊപ്പം രണ്ട് പ്രാദേശിക സംഘാടകരെയും പോലീസ് പിടികൂടിയിരുന്നു. മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള വീഡിയോകളും പോസ്റ്റുകളും ഇയാൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. ഈ വീഡിയോകൾ വൈറലായതോടെയാണ് പോലീസ് മുഫ്തിയെ കസ്റ്റഡിയിലെടുത്തത്.