ന്യൂഡൽഹി: കേന്ദ്രസർക്കാർ കേരളത്തെ അവഗണിക്കുന്നുവെന്ന ധനമന്ത്രി കെ.എൻ.ബാലഗോപാലിന്റെ പരാമർശത്തിന് പിന്നാലെ കേരളത്തിന് നൽകിയ ധനസഹായ കണക്കുകൾ പുറത്തുവിട്ട് കേന്ദ്രം. ബജറ്റ് അവതരണ വേളയിലാണ് കേരളത്തോട് കേന്ദ്രസർക്കാരിന് ശത്രുതാ മനോഭാവമാണെന്ന് ധനമന്ത്രി പറഞ്ഞത്. ഇതിന് പിന്നാലെയാണ് ലോക്‌സഭയിൽ കേരളത്തിന് 57,000 കോടി രൂപയുടെ വരുമാനക്കുറവ് വരുത്തിയോയെന്ന ചോദ്യം ഡീൻ കുര്യാക്കോസ് എംപി ഉന്നയിച്ചത്. എന്നാൽ 2020 മുതൽ കഴിഞ്ഞ ജനുവരി വരെ കേരളത്തിന് 63430.93 കോടി നൽകിയെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി വ്യക്തമാക്കി.
2020-21 സാമ്പത്തിക വർഷം 11560.40 കോടി, 2021-22ൽ 17820.09 കോടി, 2022-23ൽ 18260.68 കോടി, 2023-24 (2024 ജനുവരി വരെ) 15789.76 കോടി എന്നിങ്ങനെയാണ് കണക്ക്. ഇതുവരെ 28,054 കോടി രൂപ ജിഎസ്ടി നഷ്ടപരിഹാരമായി കേരളത്തിന് നൽകിയിട്ടുണ്ടെന്നും നൽകാനുള്ള 737.88 കോടി രൂപ അനുവദിക്കുന്നതിനായുള്ള നടപടികൾ സ്വീകരിച്ചതായും പങ്കജ് ചൗധരി അറിയിച്ചു.
ധനവ്യവസ്ഥയെ കൂടുതൽ കേന്ദ്രീകരിക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നതെങ്കിൽ, കേരളത്തോടുള്ള അവഗണന തുടരുകയാണെങ്കിൽ ഒരു പ്ലാൻ ബിയെക്കുറിച്ച് ആ ഘട്ടത്തിൽ ആലോചിക്കേണ്ടിവരും. ജനങ്ങൾക്ക് നൽകുന്ന ആനുകൂല്യങ്ങളിൽ ഒരു കുറവും വരുത്താൻ സർക്കാർ തയ്യാറല്ല. വികസന പ്രവർത്തനങ്ങളിലും പുറകോട്ടുപോകാൻ കഴിയില്ലെന്നാണ് ബാലഗോപാൽ നിയമസഭയിൽ പറഞ്ഞത്.
central-government-has-released-the-financial-aid-figures-given-to-kerala.