ന്യൂഡൽഹി: അടുത്ത തവണ 400 സീറ്റുകൾ നേടി മൂന്നാം തവണയും ദേശീയ ജനാധിപത്യമുന്നണി അധികാരത്തിൽ വരുമെന്ന് നന്ദി പ്രമേയത്തിന്മേലുള്ള മറുപടി പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപി ഒറ്റയ്‌ക്ക് 370 സീറ്റ് നേടും. 100 ദിവസങ്ങൾ കൂടി കഴിയുമ്പോൾ തങ്ങളുടെ സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
100- 125 ദിവങ്ങൾ മാത്രമാണ് ബാക്കി. ഞങ്ങളുടെ സർക്കാർ മൂന്നാം തവണയും അധികാരത്തിലെത്തും. കണക്കുകൾ പ്രവചിക്കുന്നില്ലെങ്കിലും രാജ്യത്തെ നിലവിലത്തെ സാഹചര്യം കണക്കിലെടുക്കുമ്പോൾ എൻഡിഎയ്‌ക്ക് 400 സീറ്റുകൾ വരെ ലഭിച്ചേക്കാം. ബിജെപിക്ക് ഒറ്റയ്‌ക്ക് 370 സീറ്റുകൾ ലഭിക്കും. രാജ്യം പറയുന്നത് ഞങ്ങൾക്ക് 400 സീറ്റുകൾ ലഭിക്കുമെന്നാണ്. കോൺഗ്രസ് അദ്ധ്യക്ഷൻ ഖാർഗെ പോലും ഇക്കാര്യം വ്യക്തമാക്കി. നരേന്ദ്രമോദി ലോക്‌സഭയിൽ പറഞ്ഞു.
പ്രതിപക്ഷത്തെ കടന്നാക്രമിച്ചുകൊണ്ടുള്ളതായിരുന്നു പ്രധാനമന്ത്രിയുടെ ലോക്‌സഭയിലെ നന്ദി പ്രമേയത്തിന്മേലുള്ള മറുപടി പ്രസംഗം. പ്രതിപക്ഷം ശക്തമായ പ്രതിപക്ഷമായി പ്രവർത്തിക്കുന്നതിൽ പരാജയപ്പെട്ടതായി അദ്ദേഹം വിമർശിച്ചു. പ്രതിപക്ഷത്തിന്റെ ഇന്നത്തെ അവസ്ഥയ്‌ക്ക് കോൺഗ്രസാണ് കാരണം. അവർ ഒരു പ്രോഡക്ട് തന്നെ പലകാലഘട്ടത്തിൽ അവതരിപ്പിച്ചു. ടേപ്പ് റെക്കോർഡറിന് സമാനമാണ് പ്രതിപക്ഷത്തെ നേതാക്കൾ. അവർ പറഞ്ഞത് തന്നെ വീണ്ടും ആവർത്തിക്കുന്നു. പുതുതായൊന്നും പറയാൻ അവർക്കില്ല. ഒരു കുടുംബം നയിക്കുന്ന രാഷ്‌ട്രീയപാർട്ടി ജനാധിപത്യത്തിന് അപകടമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസം രാജ്യസഭയിൽ ചർച്ചയ്‌ക്കിടെ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ നടത്തിയ പരാമർശം വൈറലായിരുന്നു. എല്ലാവരും പറയുന്നത് നിങ്ങൾക്ക് 400 സീറ്റ് ലഭിക്കുമെന്നാണെന്ന് മല്ലികാർജ്ജുൻ ഖാർഗെ സഭയിൽ പറഞ്ഞു. പ്രസംഗത്തിനിടെയുണ്ടായ നാക്കുപിഴ ഹർഷാരവങ്ങളോടെയാണ് ഭരണപക്ഷം ഏറ്റെടുത്തത്.