എറണാകുളം: കണ്ടല ബാങ്ക് കള്ളപ്പണ്ണക്കേസിൽ മുഖ്യപ്രതി ഭാസുരാംഗന്‍റെ ഭാര്യ അടക്കം 4 പ്രതികൾക്ക് ജാമ്യം. ഭാസുരാംഗന്‍റെ ഭാര്യ ജയകുമാരി, മക്കളായ അഭിമ, അശ്വതി, മകളുടെ ഭർത്താവ് ബാലമുരുകൻ എന്നിവർക്കാണ് ഇന്ന് ജാമ്യം ലഭിച്ചത്. അന്വേഷണ ഉദ്യോഗസ്ഥൻ എപ്പോൾ ആവശ്യപ്പെട്ടാലും ചോദ്യം ചെയ്യലുമായി സഹകരിക്കണമെന്ന് കോടതി വ്യക്തമാക്കി.
കോടതിയുടെ നിർദ്ദേശ പ്രകാരം പ്രതകൾ നേരിട്ട് ഹാജരായാണ് പ്രതികൾ ജാമ്യം എടുത്തത്. ഭാസുരാംഗൻ ബാങ്ക് പ്രസിഡന്‍റായിരുന്ന കാലയളവിൽ കുടുംബാംഗങ്ങളുടെ പേരിൽ ഒരേ വസ്തു ഈടായി നൽകി 3 കോടി 22 ലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു ഇഡിയുടെ കണ്ടെത്തൽ. കള്ളപ്പണത്തെക്കുറിച്ച് പ്രതികൾക്ക് കൃത്യമായ അറിവുണ്ടായിരുന്നെങ്കിലും തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ഇടപെട്ടിട്ടില്ലെന്ന നിഗമനത്തിൽ ഇവരെ അറസ്റ്റ് ചെയ്യാതെയാണ് ഇ ഡി കുറ്റപത്രം സമർപ്പിച്ചത്.
കേസിൽ സി പി ഐ നേതാവും ബാങ്കിന്റെ മുൻ പ്രസിഡന്‍റുമായ ഭാസുരാംഗനും മകൻ അഖിൽ ജിത്തുമാണ് ഒന്നും രണ്ടും പ്രതികൾ. ഇവരുടെ ജാമ്യാപേക്ഷ കൊച്ചിയിലെ കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇരുവരും നിലവിൽ റിമാൻഡിലാണ്.