ന്യൂഡൽഹി: എല്ലാ രാജ്യങ്ങളുമായും സൗഹൃദ ബന്ധമാണ് കേന്ദ്ര സർക്കാർ ആഗ്രഹിക്കുന്നത്. എന്നാൽ, ഇന്ത്യയുടെ അതിർത്തികളിലെ സുരക്ഷയിലും ജനങ്ങളുടെ സംരക്ഷണത്തിലും വിട്ടുവീഴ്ചക്ക് തയ്യാറല്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഞങ്ങളുടെ വിദേശവും ആഭ്യന്തരവുമായ നയം വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. ‘നാളെയുടെ സുരക്ഷ: ഇന്ത്യയുടെ സുസ്ഥിര ഭാവിയുടെ രൂപീകരണം’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കശ്മീരിൽ വിഘടനവാദത്തിന് പിന്തുണ നൽകിയിരുന്ന ആർട്ടിക്കിൾ 370, 35 A എന്നിവ റദ്ദാക്കി. കശ്മീരിലെ ജനങ്ങൾക്ക് ഭരണഘടനാപരമായ അവകാശങ്ങൾ ലഭിച്ചു. തോക്കുമായി നിൽക്കുന്ന ഭീകരവാദിക്ക് പകരം യുവാക്കളെ ഒരു ടൂറിസ്റ്റ് ഗൈഡാക്കി കശ്മീരിന്റെ വികസനവുമായി ബന്ധിപ്പിച്ചു. ഇതാണ് നരേന്ദ്ര മോദി സർക്കാർ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു
2024ന് ആഗോളതലത്തിൽ വലിയ പ്രാധാന്യമുണ്ട്. ഈ വർഷം 40 രാജ്യങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 3.3 ബില്യൺ ജനങ്ങൾ ഈ തിരഞ്ഞെടുപ്പുകളിൽ സമ്മതിദാനം അവകാശം നിർവ്വഹിക്കും. ലോകത്തിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ ജനാധിപത്യ രാജ്യമാണ് ഭാരതം. 1 ബില്യൺ വോട്ടർമാരാണ് ഈ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നത്. ജനാധിപത്യത്തിന്റെ ഈ മഹോത്സവത്തെ നല്ല രീതിയിൽ ആഘോഷിക്കുമെന്നും അമിത് ഷാ പറഞ്ഞു.