ലക്‌നൗ : പ്രതിപക്ഷ സഖ്യമായ ഇൻഡി മുന്നണി എന്നത് യഥാർത്ഥത്തിൽ നിലവിലില്ലാത്ത ഒന്നാണെന്ന വിമർശനവുമായി കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണം. സഖ്യം രൂപീകരിച്ചതിന് പിന്നാലെ പല രീതിയിലുള്ള പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നുവെന്നും, സഖ്യത്തിന് മുൻകയ്യെടുത്ത നിതീഷ് കുമാർ തന്നെ അതിന്റെ അന്ത്യ കർമ്മങ്ങൾ നിർവഹിച്ചുവെന്നും ആചാര്യ പ്രമോദ് പറഞ്ഞു. നിതീഷ് കുമാർ എൻഡിഎ സഖ്യത്തിലേക്ക് തിരികെ എത്തിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പരാമർശം.
” ഇൻഡി മുന്നണി എന്നൊന്നില്ല എന്നാണ് ഞാൻ കരുതുന്നത്. ഈ സഖ്യം രൂപീകരിച്ചപ്പോൾ തന്നെ അത് ധാരാളം പ്രശ്‌നങ്ങൾ നേരിട്ടിരുന്നു. അതായത് ജനിച്ചു വീണപ്പോൾ തന്നെ അതിന് കുറേ രോഗങ്ങൾ ഉണ്ടായിരുന്നു. അവിടെ നിന്ന് അതിനെ ഐസിയുവിലേക്ക് മാറ്റി, പിന്നെ വെന്റിലേറ്ററിലേക്ക് കൊണ്ടുപോയി. ഒടുക്കം നിതീഷ് കുമാർ പട്‌നയിൽ വച്ച് അതിന്റെ അന്ത്യകർമ്മങ്ങളും നടത്തി. ഇനി ഇത് ഉണ്ടാകുമെന്ന് ഞാൻ കരുതുന്നില്ല” ആചാര്യ പ്രമോദ് പറഞ്ഞു.
സംഭാൽ ജില്ലയിലെ ‘കൽക്കിധാമിന്റെ’ ശിലാസ്ഥാപന ചടങ്ങിലേക്ക് ക്ഷണിക്കുന്നതിനായി അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയേയും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിനേയും ആചാര്യ പ്രമോദ് സന്ദർശിച്ചിരുന്നു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും ചടങ്ങിലേക്ക് ക്ഷണിച്ചതായി അദ്ദേഹം വ്യക്തമാക്കി. യോഗി ആദിത്യനാഥ് ചടങ്ങിന്റെ ഭാഗമാകുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ പ്രതിപക്ഷ കക്ഷിയിലെ നേതാക്കൾ പങ്കെടുക്കുമോ എന്ന ചോദ്യത്തിന്, ഭഗവാന്റെ ഇടത്തിലേക്ക് ക്ഷണം ലഭിക്കുന്നത് ഭാഗ്യമാണെന്നും, അത് നിരസിക്കുന്നത് ദൗർഭാഗ്യകരമാണെന്നുമായിരുന്നു ആചാര്യ പ്രമോദിന്റെ മറുപടി.