യുനെസ്കോയുടെ പൈതൃക ബഹുമതി സ്വന്തമാക്കി ഗുജറാത്ത് സ്വദേശിയായ 12-കാരൻ. ബാല്യത്തിന്റെ ചാപല്യങ്ങൾ നന്നേ ഇല്ലാത്ത കുട്ടിയാണ് അയാൻ. ആഗോള തലത്തിൽ നേരിടുന്ന പ്രശ്നങ്ങളിലും പ്രതിസന്ധികളിലും അവൻ ശ്രദ്ധാലുവാണ്. ചരിത്രത്തോടുള്ള അവന്റെ അടങ്ങാത്ത അഭിനിവേശമാണ് അവന്റെ കരവിരുതിൽ വിരിയുന്ന ഓരോ ചിത്രങ്ങളും. പ്രായത്തിനേക്കാളേറെ പക്വമായാണ് അയാൻ ഓരോ സൃഷ്ടിയും ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നത്. ലോകം ഒന്നടങ്കം അവന്റെ സൃഷ്ടികൾക്ക് മുൻപിൽ വിസ്മയം കൂറുകയാണ്.
വിധി വില്ലനായി എത്തുമെന്ന പോലെ, അയന്റെ ജീവിതത്തിലേക്ക് എത്തിയ വില്ലനായിരുന്നു ഡുചെൻ മസ്കുലർ ഡിസ്ട്രോഫി (ഡിഎംഡി) എന്ന അപൂർവ രോഗം. എട്ടാം വയസിലായിരുന്നു അയാനെ രോഗം കവർന്നത്. ദശലക്ഷത്തിൽ ഒരാളെ മാത്രം ബാധിക്കുന്ന രോഗമാണിത്. രോഗത്തിന്റെ അപൂർവ്വതയും ചികിത്സയുടെയും മരുന്നിന്റെയും ലഭ്യത കുറവും ആദ്യഘട്ടത്തിൽ അയാന്റെ ജീവിതത്തിന് മങ്ങലേൽപ്പിച്ചു. എന്നിരുന്നാലും മകന്റെ ചികിത്സയ്‌ക്കായി ഏതറ്റം വരെയും പോകാൻ അവന്റെ കുടുംബം തയ്യാറായിരുന്നു. വിറ്റിലിപ്സോ എന്നറിയപ്പെടുന്ന മരുന്നാണ് അയാന്റെ രോഗം ഭേദമാക്കാൻ ആവശ്യമുള്ളത്. കോടി കണക്കിന് വിലയുള്ള ഈ മരുന്ന് യുകെ ആസ്ഥാനമായുള്ള കമ്പനിയിൽ നിന്നാണ് എത്തുന്നത്. 2.5 മുതൽ മൂന്ന് കോടി രൂപ വരെ സമാഹരിച്ച് മാതാപിതാക്കൾ മകനായി മരുന്ന് ഗുജറാത്തിലെത്തിച്ചു.
അപൂർവ്വത എന്തെന്നാൽ, ഭീമാകാരമായ ഈ തുക സമാഹരിച്ചത് അയാന്റെ മിടുക്ക് കൊണ്ടായിരുന്നു, അവന്റെ കഴിവ് കൊണ്ടായിരുന്നു. അവന്റെ ചികിത്സ തുടരുന്നതിനും കഴിവുകൾ ആഘോഷമാക്കുന്നതിനുമായി മാതാപിതാക്കൾ മുംബൈയിൽ ആർട്ട് എക്സിബിഷൻ സംഘടിപ്പിച്ചു. ചരിത്രത്തിലേക്ക് ആഴ്ന്നിറങ്ങുന്ന അവന്റെ ഓരോ ക്യൻവാസും ലോകം ആവേശത്തോടെ സ്വന്തമാക്കി. ഇന്ത്യയിലുടനീളം ചൂടപ്പം പോലെയാണ് അയന്റെ ചിത്രങ്ങൾ വിറ്റഴിഞ്ഞത്. രോഗത്തിന്റെ വേദന തിന്നുന്നതിനിടെയിലും അവന്റെ കലയോടുള്ള അഭിനിവേശം വർദ്ധിക്കുകയായിരുന്നു. ഈ അസാധാരണമായ കഴിവിനെ അംഗീകരിക്കുകയാണ് യുനെസ്കോ. യുനെസ്കോയുടെ പൈതൃക ബഹുമതിയും ഹെറിറ്റേജ് ആർട്ടിസ്റ്റ് എന്ന വിശിഷ്ട പദവിയും ലഭിച്ചിരിക്കുകയാണ് ഈ കുഞ്ഞു ബാലന്. ലോകമെമ്പാടും തന്റെ വേദന, ചിത്രങ്ങളാക്കി അവൻ ഡിഎംഡിയെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നു.