ന്യൂഡൽഹി: രാഷ്‌ട്രപതി ഭവൻ സമുച്ചയത്തിൽ സ്ഥിതിചെയ്യുന്ന അമൃത് ഉദ്യാനം സന്ദർശിക്കുന്നതിന് വിനോദസഞ്ചാരികൾക്കുള്ള ഷട്ടിൽ ബസ് സർവീസ് ഫ്ലാഗ് ഓഫ് ചെയ്ത് രാഷ്‌ട്രപതി ദ്രൗപദി മുർമു. സെൻട്രൽ സെക്രട്ടേറിയേറ്റ് മെട്രോ സ്റ്റേഷനിൽ നിന്നാണ് ബസ് സർവീസ് ആരംഭിക്കുന്നത്.
മുഗൾ ഗാർഡൻ എന്നറിയപ്പെട്ടിരുന്ന അമൃത് ഉദ്യാനം രാഷ്‌ട്രപതി ഭവന്റെ പരിസരത്ത് 15 ഏക്കറോളം പരന്നുകിടക്കുന്നു. നിരവധി വിനോദസഞ്ചാരികളാണ് അമൃത് ഉദ്യാനം സന്ദർശിക്കാനെത്തുന്നത്. വൈവിധ്യമാർന്ന സസ്യങ്ങൾ പ്രദർശിപ്പിക്കുന്നതിന് വേണ്ടിയാണ് അമൃത് ഉദ്യാൻ തയാറാക്കിയിരിക്കുന്നത്. ഇത് രാജ്യത്തുടനീളമുള്ള വിദ്യാർത്ഥികൾക്കും സസ്യങ്ങളെ കുറിച്ച് പഠനം നടത്തുന്ന വിദഗ്ദർക്കും വളരെ പ്രയോജനകരമാണ്.
ഈ മാസം രണ്ടിനാണ് അമൃത് ഉദ്യാനം പൊതുജനങ്ങൾക്കായി തുറന്നത്. മാർച്ച് 31 വരെ സന്ദർശനം തുടരും. തുലിപ്‌സ്, ഡാഫോഡിൽസ്, ഏഷ്യാറ്റിക് ലില്ലി, ഓറിയൻ്റൽ ലില്ലി തുടങ്ങിയ നിരവധി അപൂർവയിനം സസ്യങ്ങൾ അമൃത് ഉദ്യാനത്തിൽ തയാറാക്കിയിട്ടുണ്ട്. തുലിപ് പൂക്കളും നൂറിലധികം റോസാപ്പൂക്കളുമാണ് അമൃത് ഉദ്യാനത്തിലെ പ്രധാന ആകർഷണം.