ന്യൂഡൽഹി: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. വീണ്ടും എൻഡിഎയുടെ ഭാഗമായ ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയാണിത്. ഇതിന് ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ബിജെപി അദ്ധ്യക്ഷൻ ജെപി നദ്ദയുമായും കൂടിക്കാഴ്ച നടത്തി. വാജ്പേയിയുടെ കാലം മുതൽ മൂവരുമായി തനിക്ക് വളരെ അടുത്ത സൗഹൃദ ബന്ധമാണുള്ളതെന്ന് കൂടിക്കാഴ്ചകൾക്ക് ശേഷം നിതീഷ് കുമാർ പ്രതികരിച്ചു.
ബിജെപിയുമായി താൻ 1995 മുതൽ ആരംഭിച്ച ബന്ധമാണെന്നും ഇടയ്‌ക്ക് മുന്നണി വിട്ടുപോകേണ്ട സാഹചര്യം ഉണ്ടായതായും ഇനിയൊരിക്കലും അത് സംഭവിക്കില്ലെന്നും നിതീഷ് മാദ്ധ്യമങ്ങളോട് പറഞ്ഞു. എൻഡിഎ സംഖ്യത്തിൽ നിന്നും രണ്ട് തവണ ഞാൻ പുറത്ത് പോയിരുന്നു. എന്നാൽ, ഇനി ഒരിക്കലും എൻഡിഎ സഖ്യം ഞാൻ ഉപേക്ഷിക്കില്ല. ഇവിടെ തന്നെ നിൽക്കാനാണ് ഞാൻ തിരിച്ചു വന്നതെന്നും നിതീഷ് കുമാർ വ്യക്തമാക്കി.
കോണ്‍ഗ്രസിലെയും ലാലുപ്രസാദിന്റെ ആര്‍ജെഡിയിലും നിലനില്‍ക്കുന്ന കുടുംബ രാഷ്‌ട്രീയം മടുത്താണ് നിതീഷ് കുമാർ വീണ്ടും എൻഡിഎയിലേയ്‌ക്ക് വന്നത്. കഴിവുള്ളവർക്ക് അംഗീകാരം നൽകാതെ കുടുംബ രാഷ്‌ട്രീയത്തിനാണ് കോൺഗ്രസ് പ്രാധാന്യം നൽകിയത്. ജനുവരി 28-നായിരുന്നു നിതീഷ് കുമാറിന്റെ ജനതാദൾ (യുണൈറ്റഡ്) ബിജെപിയുമായി ചേർന്നത്.