ടോയ്ലെറ്റ് ഫിറ്റിംഗ്സ് മാത്രം മോഷ്ടിക്കുന്ന വിരുതനെ ആർ.പി.എഫ് പിടികൂടി. മുംബൈ റെയിൽവേ സ്റ്റേഷനിലെ പുതുതായി നിർമ്മിച്ച എസി ടോയ്ലെറ്റിലാണ് മുഹമ്മദ് ഒവൈസ് കവർച്ച നടത്തിയത്. സിസിടിവി ദൃശ്യങ്ങൾ പിന്തുടർന്ന് നടത്തിയ പരിശോധനയിലാണ് മറ്റൊരു കവർച്ച ശ്രമത്തിനിടെ ഇയാളെ പിടികൂടിയത്. ജോലി തേടിയെത്തിയ റാഞ്ചി സ്വദേശി പിന്നീട് മോഷണത്തിലേക്ക് തിരിയുകയായിരുന്നു.
ജെറ്റ് സ്പ്രേ,ബോട്ടിൽ ട്രാപ്പ്,പില്ലർ ടാപ്പ് അടക്കമുള്ളവയാണ് ഇവർ മോഷ്ടിച്ചത്. 15,500 രൂപ വിലമതിക്കുന്നവയാണ് പുതിയ ടോയ്ലെറ്റിൽ നിന്ന് മോഷ്ടിച്ചത്. 6ാം തീയതി സീനിയർ സെക്ഷൻ എഞ്ചിനിയറാണ് ആദ്യത്തെ മോഷണ വിവരം റിപ്പോർട്ട് ചെയ്തത്. തൊട്ടടുത്ത ദിവസം പുലർച്ചെ ഒരു മണിയോടെ വനിത ആർ.പി.എഫ് കോൺസ്റ്റബിളാണ് ടോയ്ലെറ്റിലെ രണ്ടാമത്തെ മോഷണ ശ്രമം കണ്ടത്.
ഇവർ മറ്റുള്ള ഉദ്യോഗസ്ഥരെ വിവരം അറിയിച്ച് മോഷ്ടാക്കളെ പിടികൂടുകയായിരുന്നു.ചോദ്യം ചെയ്യലിലിൽ ഇയാൾ കുറ്റ സമ്മതം നടത്തിയിട്ടുണ്ട്.സിസിടിവിയിൽ നിന്ന് മോഷ്ടാക്കളെ തിരിച്ചറിഞ്ഞിരുന്നു. കവർന്ന സാധനങ്ങൾ വിറ്റ കടയുടെ ഉടമകളായ രാഹുലിനെയും പീയുഷിനെയും പോലീസ് പിടികൂടിയിട്ടുണ്ട്.