സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടത്തിന്റെയും കമിതാക്കളുടെ പ്രധാനയിടവുമാണ് മിക്ക ബീച്ചുകളും. തീരത്ത് താമസിക്കുന്നവർക്കും നാട്ടുകാർക്കും ഇതുണ്ടാക്കുന്ന പ്രതിസന്ധി ചെറുതല്ല. എന്നാൽ കോഴിക്കോട് കോന്നാട് ബീച്ചിലെത്തുന്നവർ ഇനി തെല്ലൊന്ന് ഭയക്കണം. സാമൂഹിക വിരുദ്ധരുടെ ശല്യത്തെ ചെറുക്കാൻ മഹിള മോർച്ച രംഗത്തിറങ്ങിയിട്ടുണ്ട്. ചൂലെടുത്താണ് മഹിളാ മോർച്ചയുടെ പ്രതിഷേധം.
ബിജെപി വെസ്റ്റ് ഹിൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു മഹിളാ മോർച്ച പ്രവർത്തകർ ചൂലുമായി ബീച്ചിലെത്തി പ്രതിഷേധിച്ചത്. ഇരുപതിലധികം വരുന്ന വനിതകളാണ് വ്യത്യസ്ത രീതിയിൽ പ്രതിഷേധിച്ചത്.
ബീച്ചിൽ സാമൂഹിക വിരുദ്ധ പ്രവർത്തനം അനുവദിക്കില്ലെന്ന് പ്രതിഷേധക്കാർ വ്യക്തമാക്കി. ബീച്ചിലേക്ക് ആരും വരരുതെന്നോ ഇരിക്കരുതെന്നോ അഭിപ്രായമില്ല. എന്നാൽ അശ്ലീല കാര്യങ്ങൾക്കും മദ്യപാനത്തിനുമായി ബീച്ചിലെത്തരുത്. സാമൂഹിക വിരുദ്ധരുടെ ശല്യം അവസാനിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നാണ് പ്രവർത്തകരുടെ നിലപാട്.