ഭൂമിയിലേക്ക് പിറന്ന് വീഴാൻ സഹായിച്ച മഹത് വ്യക്തിത്വങ്ങളെ നേരിൽ കാണാൻ എത്തിയ ആറ് വയസുകാരൻ. അമ്മയുടെ പ്രസവത്തിന് സഹായിച്ച കേന്ദ്രമന്ത്രിമാരെ കാണാനാണ് ഝാർഖണ്ഡുകാരൻ പാർലമെന്റിലെത്തിയത്. അർജുൻ റാം മേഘ്‌വാൾ, ഡോ. സുഭാഷ് സർക്കാർ എന്നിവരെയാണ് ദീൻദയാൽ കുമാർ ഗുപ്ത എന്ന ബാലൻ സന്ദർശിച്ചത്.
ട്രെയിൻ യാത്രയ്‌ക്കിടെയാണ് കുട്ടി ജനിച്ചത്. അതുകൊണ്ട് തന്നെ അവനെ ‘റെയിൽ മന്ത്രി’ എന്നാണ് വിളിക്കുന്നത്. പേരുപോലെ തന്നെ ഭാവിയിൽ റെയിൽവേ മന്ത്രിയാകാനാണ് ആഗ്രഹമെന്നും കുഞ്ഞു ഗുപ്ത കൂട്ടിച്ചേർത്തു.
2017 ഡിസംബർ 24-ന് ചക്രധർപൂർ-ഹൗറ ട്രെയിനിലാണ് ഗുപ്തയുടെ ജനനം. പ്രസവത്തിനായി ഝാർഖണ്ഡിലെ ഭർത്താവിന്റെ വീട്ടിൽ നിന്ന് ബംഗളിലെ ബങ്കുറയിലേക്ക് പോകാനായാണ് അമ്മ ലക്ഷ്മി ദേവി ട്രെയിനിൽ കയറിയത്. പെട്ടെന്നാണ് പ്രസവ വേദന അനുഭവപ്പെട്ടത്. ഇതേ ട്രെയിനിൽ തന്നെയാണ് കേന്ദ്ര മന്ത്രിമാരായ അർജുൻ റാം മേഘ്‌വാളും സുഭാഷ് സർക്കാരും സഞ്ചരിച്ചിരുന്നത്.
പ്രസവ വേദന രൂക്ഷമായതോടെ പുരുലിയയിൽ ട്രെയിൻ നിർത്തിയപ്പോൾ സുഭാഷ് സർക്കാർ ഗൈനക്കോളജിസ്റ്റാണെന്ന് മേഘ്വാൾ റെയിൽവേ ജീവനക്കാരോട് പറഞ്ഞു. തുടർന്ന് മെഡിക്കൽ ഉപകരണങ്ങളും മറ്റ് സൗകര്യങ്ങളും സജ്ജമാക്കി കുട്ടിയെ പുറത്തെടുക്കുകയായിരുന്നു.