തിരുവനന്തപുരം: സംസ്ഥാനത്ത് വിദേശ സർവ്വകലാശാലകൾക്ക് അനുമതി നൽകുന്നത് ഇടത് നയത്തിന് വിരുദ്ധമാണെന്ന് സിപിഐ. ഉന്നതവിദ്യാഭ്യാസ മേഖലയെ മികവുറ്റതാക്കാൻ വിദേശ, സ്വകാര്യ സർവ്വകലാശാലകളെ പ്രോത്സാഹിപ്പിക്കുമെന്നാണ് ബജറ്റ് പ്രഖ്യാപനം. കൂടിയാലോചനകൾ ഇല്ലാതെയാണ് ഏകപക്ഷീയമായ നിലപാട് ബജറ്റിൽ കൈകോണ്ടത്. ഇടതുമുന്നണി ചർച്ചചെയ്യാതെ മുന്നണി നേതൃത്വത്തെ വിശ്വാസത്തിലെടുക്കാതെ എങ്ങനെ പ്രഖ്യാപനത്തിലേക്ക് പോകുമെന്ന വിമർശനം കഴിഞ്ഞ ദിവസം ചേർന്ന സിപിഐ എക്‌സിക്യൂട്ടീവ് യോഗത്തിൽ ഉയർന്നിരുന്നു.
രാജ്യത്ത് വിദേശ സർവ്വകലാശാല ക്യാമ്പസുകൾക്ക് അനുമതി നൽകുന്ന 2023 ലെ യുജിസി റഗുലേഷനെ സിപിഎം എതിർത്തിരുന്നു. അതേ സിപിഎമ്മാണ് ഇന്ന് വിദേശ സർവ്വകലാശാലകളെ കേരളത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്. സർവ്വത്ര മേഖലയിലും ഇളവു പ്രഖ്യാപിച്ചാണ് സർക്കാർ വിദേശ സർവ്വകലാശാലകളെ കേരളത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്.
വിഷയത്തിൽ ഇടത് വിദ്യാർത്ഥി സംഘടനകളും എതിർപ്പ് അറിയിച്ചിരുന്നു. സ്വകാര്യ സർവ്വകലാശാലകൾ ആരംഭിക്കാൻ തയ്യാറാകരുതെന്നും പ്രഖ്യാപനം പിൻവലിക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ സമരം ആരംഭിക്കുമെന്നും എഐഎസ്എഫ് പറഞ്ഞിരുന്നു. വിദേശ സർവ്വകലാശാലകൾ കേരളത്തിലെത്തുന്നതിൽ ആശങ്കയുണ്ടെന്നും ഇതിനോട് യോജിപ്പില്ലെന്നുമാണ് എസ്എഫ്‌ഐ നിലപാട്.