ന്യൂഡൽഹി: ലോക്സഭയുടെ സമാപന ദിവസം ലോകസഭാംഗങ്ങൾക്കും സ്പീക്കറിനും നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന് വേണ്ടി നിർണായക തീരുമാനങ്ങളെടുത്ത സമ്മേളനകാലമാണ് പൂർത്തിയാകുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ബിജെപി സർക്കാർ രാജ്യത്തിന് വേണ്ടി നിരവധി പരിഷ്കരണങ്ങളും പ്രവർത്തനങ്ങളും നടത്തിയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. പതിനേഴാം ലോക്സഭയ്ക്ക് സമാപനം കുറിച്ചുള്ള ചടങ്ങിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
‘ഈ അഞ്ച് വർഷത്തിലൂടെ രാജ്യത്ത് നിരവധി പരിഷ്കരണങ്ങൾ നടത്തി. രാജ്യം ഒരു മാറ്റത്തിലേക്ക് നീങ്ങികൊണ്ടിരിക്കുകയാണ്. ആർട്ടിക്കിൾ 370 പിൻവലിച്ചു, മുത്തലാഖ് റദ്ദാക്കുന്നതുമായ നിരവധി പ്രവർത്തനങ്ങളാണ് നടന്നത്. ഭീകരതയ്ക്കെതിരായ പോരാട്ടം, വനിതാ സംവരണ ബിൽ എന്നിവ സർക്കാരിന്റെ നേട്ടങ്ങളായിരുന്നു.
പുതിയ പാർലമെന്റ് മന്ദിരവും പുതിയ പാർലമെന്റ് ലൈബ്രററിയും തുറന്ന് കൊടുത്തു. പുതിയ പാർലമെന്റ് വേണമെന്ന് കാലങ്ങളായി പറയുന്നതാണ്. എന്നാൽ, ഇതുവരെയും അത് പ്രാവർത്തികമാക്കാൻ ആർക്കും സാധിച്ചിരുന്നില്ല. എന്നാൽ, ഞങ്ങൾ അത് സാധ്യമാക്കി. അതിനാലാണ് പുതിയ പാർലമെന്റിൽ ഇരിക്കാൻ സാധിച്ചത്.
ട്രാൻസ്ജെൻഡർ അടക്കമുള്ള പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും കഴിഞ്ഞു. അതിനാലാണ്, അവരിൽ 17,000 പേർക്ക് ഐഡൻ്റിറ്റി കാർഡ് ലഭിച്ചത്. ട്രാൻസ്ജെൻഡേഴ്സിന് പദ്മപുരസ്കാരങ്ങൾ വരെ ലഭിച്ചു.
ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞത് ഭാരത ചരിത്രത്തിലെ തന്നെ നിർണ്ണായക തീരുമാനമാണ്. രാജ്യത്തിന് വേണ്ടി നിർണായക തീരുമാനങ്ങളെടുത്ത സമ്മേളനകാലമാണ് പൂർത്തിയായത്. നൂറ്റാണ്ടിലെ ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു കൊറോണ. രാജ്യം ഒറ്റക്കെട്ടായി കൊറോണയെ അതിജീവിച്ചു. തലമുറകളായി ഭാരതം സ്വപ്നം കണ്ടിരുന്ന പല നിയമങ്ങളും നടപ്പിലാക്കാൻ ഈ അഞ്ച് വർഷ കാലത്തിന് കഴിഞ്ഞു.’- പ്രധാനമന്ത്രി പറഞ്ഞു.