മുൻ ഇന്ത്യൻ നായകനും ബിസിസിഐ പ്രസിഡന്റുമായിരുന്ന സൗരവ് ഗാംഗുലിയുടെ വീട്ടിൽ മോഷണം. കൊൽക്കത്തയിലെ ബെഹാലയിലുള്ള വസതിയിലാണ് മോഷണം നടന്നത്. വ്യക്തിഗത വിവരങ്ങളും നിർണായക സന്ദേശങ്ങളുമടങ്ങിയ, 1.6 ലക്ഷം രൂപ വിലയുള്ള ഫോണാണ് നഷ്ടപ്പെട്ടതെന്ന് ഗാംഗുലി പറഞ്ഞു. സംഭവത്തിൽ താക്കൂർപുക്കൂർ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
”എന്റെ ഫോൺ വീട്ടിൽ നിന്നാണ് മോഷണം പോയതെന്നാണ് ഞാൻ കരുതുന്നത്. ജനുവരി 19ന് രാവിലെ 11:30 ഓടെയാണ് അവസാനമായി ഫോൺ കണ്ടത്. പിന്നീട് ഫോൺ എവിടെയാണെന്ന് പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല. പല നിർണായക വിവരങ്ങളുള്ളതിനാൽ ഫോൺ നഷ്ടപ്പെട്ടതിൽ ആശങ്കയുണ്ട്. കാരണം ഫോണിൽ പല വിവിഐപി കോണ്ടാക്റ്റുകളും വ്യക്തിഗത വിവരങ്ങളും വിവിധ ബാങ്ക് അക്കൗണ്ടുകളുമായി ലിങ്ക് ചെയ്തിരിക്കുന്ന സിം കാർഡും മോഷണം പോയ ഫോണിലാണ് ഉപയോഗിച്ചിരുന്നത്. ഫോൺ കണ്ടെത്താൻ നിങ്ങളോട് അഭ്യർത്ഥിക്കുകയാണ്.-ഗാംഗുലി പറഞ്ഞതായി എച്ച്ടി ബംഗ്ല റിപ്പോർട്ട് ചെയ്തു.
സൗരവ് ഗാംഗുലിയുടെ വീട്ടിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി പെയിന്റിംഗ് ജോലികൾ നടക്കുന്നുണ്ട്. ഇതിനിടെയാണ് ഫോൺ മോഷണം പോയത്. പെയിന്റിംഗ് ജോലിക്കാരുൾപ്പെടെ വീട്ടിൽ വന്നവരെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.