ഭോപ്പാൽ: രാജ്യത്തെ ജനങ്ങൾക്ക് മഥുരയും കാശിയും അയോദ്ധ്യയും പുണ്യസ്ഥലങ്ങളാണെന്ന് മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. അയോദ്ധ്യയിൽ രാമക്ഷേത്രം യാഥാർത്ഥ്യമായത് പോലെ മഥുരയിലും ശ്രീകൃഷണ ക്ഷേത്രം യാഥാർത്ഥ്യമാകുമെന്നാണ് ജനങ്ങളുടെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
വർഷങ്ങളുടെ നിയമപോരാട്ടത്തിനൊടുവിലാണ് നരേന്ദ്രമോദിക്ക് കീഴിൽ അയോദ്ധ്യയിൽ രാമക്ഷേത്രം ഉയർന്നത്. അതുപോലെ നിയമപോരാട്ടം നടത്തി ശ്രീകൃഷണ ജന്മഭൂമിയിലും ക്ഷേത്രം ഉയരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മഥുരയിലെ ഷാഹി ഈദ്ഗാ മസ്ജിദ് സ്ഥിതി ചെയ്യുന്നിടം ശ്രീകൃഷ്ണ ജന്മഭൂമിയാണെന്നും ഇവിടെ ക്ഷേത്രം നിർമിക്കണമെന്നുള്ളത് ജനങ്ങളുടെ വർഷങ്ങളായുള്ള ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
അയോദ്ധ്യ, മഥുര, കാശി എന്നീ മൂന്ന് സ്ഥലങ്ങൾ സാധാരണ ഇടങ്ങളല്ലെന്നും ഹിന്ദുക്കളുടെ വിശ്വാസമനുസരിച്ച് അവ വളരെ പ്രധാനപ്പെട്ടതാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. കാശിയും മഥുരയും സമാധാനപരമായി ഹിന്ദുക്കൾക്ക് വിട്ടുകൊടുത്താൽ ഇസ്ലാമിസ്റ്റുകൾ തകർത്ത മറ്റെല്ലാ ക്ഷേത്രങ്ങളുമായും ബന്ധപ്പെട്ട പ്രശ്നങ്ങൾ ഹൈന്ദവ സമൂഹം മറക്കുമെന്ന് ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രഷറർ ഗോവിന്ദ് ദേവ് ഗിരി മഹാരാജും അഭിപ്രായപ്പെട്ടിരുന്നു.