ബെനോനി: അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് 254 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഓസീസ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ നിശ്ചിത ഓവറിൽ 253 റൺസെടുത്തു. അർദ്ധ സെഞ്ച്വറി നേടിയ ഹർജാസ് സിംഗാണ് (55) ഓസീസിന്റെ ടോപ് സ്‌കോറർ.
ഓസീസിന് തുടക്കത്തിൽ തന്നെ സാം കോൺസ്റ്റാസിന്റെ വിക്കറ്റ് നഷ്ടമായിരുന്നു. എന്നാൽ രണ്ടാം വിക്കറ്റിൽ ക്രീസിലൊന്നിച്ച നായകൻ ഹ്യൂഗ് വെയ്ബ്ജെനും ഹാരി ഡിക്‌സണും ചേർന്ന് ഓസീസിന് വേണ്ടി സ്‌കോർ ബോർഡ് അതിവേഗം ചലിപ്പിച്ചു. പിന്നാലെ ഹ്യൂഗിനെയും(48) ഹാരിയെയും(42) നമാൻ തിവാരി മടക്കി. ഇതോടെ ഓസീസ് സമ്മർദ്ദത്തിലായി.
എന്നാൽ നാലാമനായി ക്രീസിലെത്തിയ ഹർജാസ് സിംഗ് റിയാൻ ഹിക്‌സിനെ കൂട്ടുപിടിച്ച് ഓസീസിനെ 150 കടത്തി. സൗമി പാണ്ഡെ ഹർജാസിനെ(55)യും ഹിക്‌സിനെ(20) ലിംബാനിയും മടക്കി. റാഫ് മക്മില്ലൻ(2) ചാർളി ആൻഡേഴ്‌സൺ(13) എന്നിവരാണ് ഓസീസ് നിരയിൽ പുറത്തായ മറ്റുതാരങ്ങൾ. ഒലിവർ പീക്ക്(46) ടോം സ്‌ട്രേക്കർ (8) എന്നിവർ പുറത്താകാതെ നിന്നു. ഇന്ത്യക്കായി രാജ് ലിംബാനി മൂന്നും നമൻ തിവാരി രണ്ടും വിക്കറ്റ് വീഴ്‌ത്തി. സൗമി പാണ്ഡെയും മുഷീർ ഖാനും ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി.