മുംബൈ: ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയായ ഇന്ത്യ ഉടൻ തന്നെ ജപ്പാനേയും ജർമനിയേയും മറികടക്കുമെന്ന് ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകർ. സർവ്വ മേഖലയിലും ഇന്ത്യ മുന്നോട്ട് കുതിക്കുകയാണ്. രാജ്യം ഭരിക്കുന്നത് മാറ്റങ്ങളെ സ്വീകരിക്കുന്ന സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്‌ട്രയിലെ ഗോണ്ടിയയിൽ ഒരു ചടങ്ങിനെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു ഉപരാഷ്‌ട്രപതിയുടെ പരാമർശം.
‘1989-ൽ ഞാൻ ആദ്യമായി എംപിയായപ്പോൾ നമ്മുടെ രാജ്യം പ്രതിസന്ധിയിലൂടെയാണ് കടന്നുപോയത്. സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ സ്വർണം കരുതൽ ധനമായി നൽകണമായിരുന്നു. എന്നാൽ ഇപ്പോൾ കാനഡ, ഫ്രാൻസ്, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളെ മറികടന്ന് ഭാരതം ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി മാറി. അടുത്ത രണ്ടോ മൂന്നോ വർഷത്തിനകം ജർമ്മനിയെയും ജപ്പാനെയും ഇന്ത്യ മറികടക്കും’. ജഗ്ദീപ് ധൻകർ പറഞ്ഞു
സർവ്വത്ര മേഖലകളിലും വികസിച്ചു കൊണ്ടിരിക്കുന്ന ഇന്ത്യയുടെ മാറ്റത്തെ ലോകം നീരിക്ഷിച്ചു വരികയാണ്. രാജ്യത്തിന്റെ പുരോഗതിക്കും ജനങ്ങളുടെ ക്ഷേമത്തിനുമായുള്ള പ്രവർത്തനങ്ങൾ നടക്കുമ്പോൾ മാറ്റങ്ങൾ പ്രതിഫലിച്ചു കൊണ്ടേയിരിക്കും. മികച്ച നേതൃത്വമുള്ളതിനാലാണ് ഈ മാറ്റം പ്രകടമാകുന്നത്. രാജ്യം ഭരിക്കുന്നത് മാറ്റങ്ങളെ സ്വീകരിക്കുന്ന സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു.
സമത്വം കൊണ്ടുവരുന്നതിനും അസമത്വം ഇല്ലാതാക്കുന്നതിനുമുള്ള ഏറ്റവും നല്ല മാർഗമാണ് വിദ്യാഭ്യാസം. 2047-ൽ വികസിത രാജ്യമാകാനുള്ള രാജ്യത്തിന്റെ പ്രയത്‌നങ്ങളിൽ മുഖ്യപങ്ക് വഹിക്കേണ്ടത് യുവാക്കളാണ്. താങ്ങുവില വർദ്ധിപ്പിക്കുന്നതിലൂടെ കർഷകരുടെ ജീവിതത്തിൽ പുരോഗതി സാധ്യമാകും. വിവിധ ജനക്ഷേമ പദ്ധതികളിലൂടെ സ്വച്ഛ് ഭാരത്, ഗ്യാസ് കണക്ഷനുകൾ, എല്ലാ വീട്ടിലും വാട്ടർ കണക്ഷനുകൾ എന്നിവ യാഥാർത്ഥ്യമായി. വനിതാ സംവരണത്തിലൂടെ സ്ത്രീശാക്തീകരണം ഉറപ്പുവന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.