അമരാവതി: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിക്കെതിരെ ഗുരുതര ആരോപണവുമായി തെലുങ്ക് ദേശം പാർട്ടി ജനറൽ സെക്രട്ടറി നരാ ലോകേഷ്. ജഗൻ മോഹൻ റെഡ്ഡിയാണ് അയാളുടെ സ്വന്തം അമ്മാവൻ വൈ.എസ് വിവേകാനന്ദ റെഡ്ഡിയെ കൊലപ്പെടുത്തിയതെന്നാണ് ടിഡിപി നേതാവിന്റെ ആരോപണം. ശ്രീകാകുളത്ത് നടന്ന റാലിയെ അഭിസംബോധന ചെയ്യവേയാണ് ചന്ദ്രബാബു നായിഡുവിന്റെ മകൻ നരാ ലോകേഷിന്റെ പരാമർശം.
“സ്വന്തം ബാബയെ കൊന്നയാളാണ് ജഗൻ റെഡ്ഡി. അയാൾ ഇനി മറ്റ് കുടുംബാംഗങ്ങളെ കൊല്ലുമോ? ഈ സംസ്ഥാനം നശിപ്പിക്കാൻ ഒരുക്കമാണോ?” ടിഡിപി നേതാവ് ചോദിച്ചു. തന്റെ പിതാവും ടിഡിപി അദ്ധ്യക്ഷനുമായ എൻ. ചന്ദ്രബാബു നായിഡുവിനെ 53 ദിവസം വൈഎസ്ആർസിപി സർക്കാർ ജയിലിൽ കിടത്തിയത് ‘നിയമവിരുദ്ധമായി’ ആണെന്നും അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞ നാല് വർഷമായി ടിഡിപി പ്രവർത്തകർക്കെതിരെ നിരവധി കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തന്റെ പേരിൽ മാത്രം 22 കേസുകളുണ്ട്. കൊലപാതക ശ്രമത്തിനുൾപ്പടെയാണ് കേസെടുത്തിരിക്കുന്നത്. വൈഎസ്ആർസിപി നേതാക്കളും മറ്റ് അധികൃതരും ടിഡിപി നേതാക്കളെയും പ്രവർത്തകരെയും മനഃപൂർവ്വം പ്രയാസപ്പെടുത്തുകയാണ്. ഈ സംസ്ഥാനത്തെ കഞ്ചാവിന്റെ തലസ്ഥാനമാക്കി മാറ്റിയതും ജഗൻ മോഹൻ റെഡ്ഡിയാണ്. യുവാക്കളെ വഞ്ചിച്ചവനാണ് അയാൾ. കഴിഞ്ഞ നാല് വർഷമായി ജില്ലാ തിരഞ്ഞെടുപ്പ് കമ്മിറ്റിയിലേക്കുള്ള (DSC) വിജ്ഞാപനം പുറത്തിറക്കിയിട്ടില്ല. 6,100 പോസ്റ്റുകളിലേക്കുള്ള DSC വിജ്ഞാപനം നൽകുമെന്നായിരുന്നു ജഗൻ മോഹൻ റെഡ്ഡിയുടെ വാഗ്ദാനം. അതു നടപ്പിലാക്കിയില്ല. ടിഡിപി സർക്കാർ അധികാരത്തിലെത്തിയാൽ എല്ലാ വർഷവും DSC പരീക്ഷ നടത്തുമെന്നും നരാ ലോകേഷ് പറഞ്ഞു.