ന്യൂഡൽഹി: അൽ ജസീറയുടെ ഗാസ റിപ്പോർട്ടർ മുഹമ്മദ് വാഷ ഹമാസിന്റെ മുതിർന്ന കമാൻഡറായി പ്രവർത്തിക്കുന്നയാളാണെന്ന് ഇസ്രായേലി ഡിഫൻസ് ഫോഴ്സ് (ഐഡിഎഫ്). വടക്കൻ ഗാസ മുനമ്പിൽ നിന്ന് മുഹമ്മദ് വാഷയുടെ ഒരു ലാപ്ടോപ്പ് ഐഡിഎഫ് കണ്ടെടുത്തതായി ഐഡിഎഫിന്റെ ഇസ്രായേലി അറബിക് വക്താവ് ലെഫ്റ്റനന്റ് അവിചയ് അദ്രെയ് സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. ഖത്തർ ആസ്ഥാനമായ മാദ്ധ്യമസ്ഥാപനമാണ് അൽ ജസീറ.
ഹമാസ് കമാൻഡറെന്ന നിലയിൽ വാഷയുടെ പങ്കാളിത്തം തെളിയിക്കുന്ന ചിത്രങ്ങൾ ലാപ്ടോപ്പിൽ ഉണ്ടായിരുന്നതായി അദ്രെയ് പറഞ്ഞു. ഒക്ടോബർ 7 ന്റെ ആക്രമണത്തിൽ ഹമാസ് ഭീകരർ ഉപയോഗിച്ചതിന് സമാനമായ റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡ് ഉപകരണങ്ങളും ഡ്രോണുകളും 32 കാരനായ റിപ്പോർട്ടർ കൈകാര്യം ചെയ്യുന്ന ചിത്രങ്ങളാണ് ലാപ്‌ടോപ്പിൽ നിന്ന് ലഭിച്ചത്.
അൽ ജസീറ പത്രപ്രവർത്തകനായ മുഹമ്മദ് വാഷയുടെ ഗാസ മുനമ്പിൽ നിന്ന് ലഭിച്ച ഒരു ലാപ്ടോപ്പ് ഐഡിഎഫ് പരിശോധിച്ചു.ഹമാസ് കമാൻഡറാണെന്ന് തെളിയിക്കുന്ന ചിത്രങ്ങളുണ്ട്, അദ്രെയ് വ്യക്തമാക്കി. അൽ ജസീറയെ നേരിട്ട് അഭിസംബോധന ചെയ്തു കൊണ്ടുള്ള സോഷ്യൽ മീഡിയ വീഡിയോയിൽ അൽജസീറ മാദ്ധ്യമപ്രവർത്തകർ പക്ഷപാതരഹിതമായ റിപ്പോർട്ടുകൾ നൽകുന്നുണ്ടെന്നാണ് തങ്ങൾ കരുതിയതെന്നും, എന്നാൽ അവർ ഹമാസ് തീവ്രവാദികളായി പ്രവർത്തിക്കുകയായിരുന്നുവെന്ന് വീണ്ടും വ്യക്തമായതായും ഐഡിഎഫ് വക്താവ് പറഞ്ഞു.
A laptop that belonged to Muhammad Washah, an @AlJazeera journalist, was recovered by IDF in the northern Gaza Strip. It has pics proving he also serves as a senior Hamas military operative in the anti-tank missile array and in late 2022 he moved to work on R&D of aerial weapons… https://t.co/U2q1mqOWXz
— افيخاي ادرعي (@AvichayAdraee) February 11, 2024
വാഷയ്‌ക്കെതിരെ ഉയർന്നിരിക്കുന്ന ഗുരുതരമായ ആരോപണങ്ങളോട് അൽ ജസീറയോ ഖത്തർ സർക്കാരോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
അൽ ജസീറ മാദ്ധ്യമപ്രവർത്തകന് പലസ്തീൻ തീവ്രവാദ ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്നത് ഇത് ആദ്യ സംഭവമല്ല. ഇതിന് മുൻപും തെളിവുകളെ മുൻനിർത്തി ഐഡിഎഫ് ഇക്കാര്യം ഉന്നയിച്ചിരുന്നു.