ഇസ്ലാമാബാദ്: പാകിസ്താൻ തെഹ്രീകെ ഇൻസാഫ് മുൻ പാർലമെന്ററി അഫയേഴ്സ് അംഗമായ ചൗധരി മുഹമ്മദ് അദ്നാൻ വെടിയേറ്റ് മരിച്ചതായി റിപ്പോർട്ട്. റാവൽപിണ്ടിയിലെ പിപി-19, എൻഎ-57 മണ്ഡലങ്ങളിൽ നിന്ന് മുഹമ്മദ് അദ്നാൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി ഇക്കുറി തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. ചൗധരി മുഹമ്മദിനെ അജ്ഞാത സംഘം വെടിവച്ചുകൊലപ്പെടുത്തിയതായി റാവൽപിണ്ടി പോലീസിനെ ഉദ്ധരിച്ച് പ്രാദേശിക പത്രമായ ഡോൺ ആണ് റിപ്പോർട്ട് ചെയ്തത്.
റാവൽപിണ്ടിയിലെ സിപിഒയുടെ ഓഫീസിന് മുന്നിലുള്ള പ്രദേശത്താണ് സംഭവം നടന്നത്. സംഭവത്തിന് പിന്നിലെ പ്രതികളെ ഉടൻ പിടികൂടുമെന്ന് റാവൽപിണ്ടി സിറ്റി പോലീസ് ഓഫീസർ പറഞ്ഞു. കൊലപാതകം നടന്ന സ്ഥലത്തെത്തി കൂടുതൽ തെളിവുകൾ ശേഖരിച്ചതായും പോലീസ് വ്യക്തമാക്കി. പ്രാഥമികാന്വേഷണത്തിൽ കൊലപാതകം വ്യക്തി വൈരാഗ്യമാണെന്നാണ് പോലീസ് റിപ്പോർട്ട്.
വോട്ടെടുപ്പിന് പിന്നാലെ പാകിസ്താനിൽ നാടകീയ സംഭവങ്ങളാണ് അരങ്ങേറുന്നത്.വോട്ടെണ്ണലിൽ കൃത്രിമം കാണിച്ചുവെന്ന് ആരോപിച്ച് നടന്ന പ്രതിഷേധത്തിലും പോലീസ് വെടിവെപ്പിലും രണ്ട് പിടിഐ പ്രവർത്തകർ കൊല്ലപ്പെട്ടിരുന്നു. 12 പേർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.